കോഴിക്കോട് യുവതിയും എട്ടുമാസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍

കോഴിക്കോട്: യുവതിയേയും എട്ടുമാസം പ്രായമായ കുഞ്ഞിനെയും ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം. കീഴരിയൂര്‍ സ്വദേശിയായ നിജിനയെയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയുമാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും കുടുംബവും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്ത്.

സ്ത്രീധനത്തിന്റെ പേരില്‍ നിജിനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് ആരോപണം. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് നിജിനയുടെ സഹോദരന്‍ നിജേഷ് പറഞ്ഞു. തിങ്കളാഴ്ചയാണ് മുപ്പതുകാരി നിജിനയേയും എട്ടു മാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിജിനയും കുഞ്ഞും സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നോ എന്നു ചോദിച്ച് ഭര്‍ത്താവ് ഫോണ്‍ വിളിച്ചതാണ് സഹേദരനില്‍ സംശയം ഉളവാക്കിയത്. സാധാരണ ഒറ്റയ്ക്ക് ഇവര്‍ വീട്ടിലേക്ക് വരാറില്ല. രാത്രി വീട്ടില്‍ വച്ചു കുറച്ചു പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും അതിനാല്‍ സ്വന്തം വീട്ടിലേക്ക് വന്നിരുന്നോയെന്ന് അറിയാനാണ് ചോദിച്ചതെന്നും നിജിനയുടെ ഭര്‍ത്താവ് പറഞ്ഞു.

ഒരു മരണ ചടങ്ങില്‍ സംബന്ധിക്കാന്‍ വീട്ടില്‍ നിന്ന് എല്ലാവരും പോയതാണെന്നും അതുകഴിഞ്ഞു വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഇവരെ കണ്ടില്ലെന്നും ഭര്‍ത്താവ് പറഞ്ഞു. സഹോദരന്‍ നിരവധി തവണ തിരിച്ചു വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. പിന്നീട് ഇവര്‍ കിണറ്റില്‍ ചാടിയെന്ന് സഹോദരനെ നാട്ടുകാരന്‍ വിളിച്ചറിയിക്കുകയായിരുന്നു. നിജിനയേയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചത് സുഹൃത്തുക്കളാണ്. ഭര്‍ത്താവോ വീട്ടുകാരോ ആശുപത്രിയിലോ മറ്റു ചടങ്ങുകളില്‍ സംബന്ധിക്കാന്‍ എത്താതിരുന്നതും സംശയത്തിന് കാരണമായി. തലേ ദിവസം രാത്രി തന്നെ സംഭവം നടന്നിരിക്കാമെന്നും തെളിവു നശിപ്പിക്കാനായി ഭര്‍തൃവീട്ടുകാര്‍ യാത്രപോയതാകാമെന്നുമാണ് ബന്ധുക്കളുട സംശയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News