അങ്ങനെ വിളിച്ചത് മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടില്ല,പിണങ്ങി ഷൂട്ടിംഗ് നിര്‍ത്തിവെച്ചു : വിനോദ് കോവൂര്‍

കൊച്ചി:സിനിമകളിലൂടെയും, ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് വിനോദ് കോവൂര്‍. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത വര്‍ഷം എന്ന സിനിമയില്‍ മെഗാസ്റ്റാർ മമ്മൂക്കയ്‌ക്കൊപ്പം പ്രാധാന്യമുളള കഥാപാത്രമായിട്ടാണ് നടന്‍ എത്തിയത്. വര്‍ഷം സിനിമ മുതലുളള ഒരു ആത്മബന്ധമാണ് മമ്മൂക്കയുമായി തനിക്ക് ഉള്ളതെന്ന് വിനോദ് പറയുന്നു. അതേസമയം വര്‍ഷത്തില്‍ അഭിനയിക്കുന്ന സമയത്ത് മമ്മൂക്ക ദേഷ്യപ്പെട്ടതിനെ കുറിച്ച് ഒരുഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിനോദ് കോവൂര്‍ പറഞ്ഞതിങ്ങനെ.

‘ഞാന്‍ 47ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് കൂടുതല്‍ പ്രശംസ ലഭിച്ചിട്ടുളളത് വര്‍ഷം സിനിമയിലെ കഥാപാത്രത്തിനാണ്. ആ നാല് സീനുകളില്‍ അഭിനയിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞ വാക്കുകള്‍ എനിക്ക് ഭയങ്കര മോട്ടിവേഷനായിരുന്നു. ഇവന് പറ്റും, കണ്ടോ ഒറ്റ ടേക്കില് ഒകെ ആക്കിയത്. ഇവനാണ് നടന്‍. ഇവന്‍ ഭാവിയില്‍ നെടുമുടിയും തിലകനുമൊക്കെ ആയിമാറും’. മമ്മൂക്ക അങ്ങനെ പറയുമ്പോ നമ്മള്‍ക്കും ഒരു മോട്ടിവേഷനായിരുന്നു.

അതില് ഞാന്‍ മമ്മൂക്കയെ ഏടാ എന്ന് വിളിക്കുന്ന ഒരു സീനുണ്ട്. എന്നാല്‍ എനിക്ക് ഏടാ എന്ന് വിളിക്കാന്‍ തോന്നുന്നില്ല. നമ്മള്‍ ഇത്രയേറെ ബഹുമാനിക്കുന്ന നടനെ കേറി നമ്മള്‍ എങ്ങനെ ഏടാ എന്ന് വിളിക്കും. ഞാന്‍ ഡയറക്ടറുടെ അടുത്ത് ഇത് ചോദിച്ചപ്പോ ക്യാരക്ടറല്ലെ ഇത് വിനോദെ എന്ന് പറഞ്ഞു. പിന്നെ വിളിക്കാതിരിക്കാന്‍ പറ്റൂമോ. അത് വിളിച്ചതിന്‌റെ പേരില്‍ പിന്നെ കുറെ പൊല്ലാപ്പുകളുണ്ടായി. മമ്മൂക്ക പിണങ്ങി.

കുറച്ചുനേരത്തേക്ക് ഷൂട്ടിംഗൊക്കെ നിര്‍ത്തിവെച്ചു. അപ്പോ ഞാൻ മമ്മൂക്കയുടെ കൈയ്യ് കയറി പിടിക്കണം. മമ്മൂക്ക എനിക്ക് കൈ തരണം. പക്ഷേ മമ്മൂക്ക എനിക്ക് കൈ തരാതെ മാറികളഞ്ഞു. അപ്പോ ഡയറക്ടറ് കട്ട് പറഞ്ഞു. അപ്പോ എന്താ കൈ പിടിക്കാഞ്ഞേ എന്ന് ചോദിച്ചപ്പോ മമ്മൂക്ക കൈ തന്നില്ല എന്ന് പറഞ്ഞു. അപ്പോ ഡയറക്ടറ് എന്താ മമ്മൂക്ക വിനോദിന് കൈകൊടുക്കണം എന്ന് പറഞ്ഞു.

ഞാന്‍ അവന് കൈയൊന്നും കൊടുക്കില്ല. അവന്‍ എന്നെ ഏടാ പോടോ എന്ന് വിളിച്ചത് കേട്ടില്ലെ. അങ്ങനെ പറഞ്ഞ് മമ്മൂക്ക ആകെ സീരിയസായി. കുറച്ചുനേരത്തേക്ക് ഷൂട്ടിംഗ് നിര്‍ത്തി ഞാന്‍ സോറി പറയുന്നു. ഡയറക്ടറ് സോറി പറയുന്നു. ക്യാമറാമാനൊക്കെ വന്നു. ആകെ അവിടെ കുറച്ചുനേരത്തേക്ക് പ്രശ്‌നായി. മമ്മൂക്ക ഒന്നും കേള്‍ക്കുന്നില്ല. അവസാനം ഞാന്‍ മമ്മൂക്കയോട് പറഞ്ഞു, മമ്മൂക്ക എന്റെ ക്യാരക്ടറാണ് അങ്ങനെ പറഞ്ഞത്.

ഞാനല്ല. പിന്നെ നീ എന്തിനാ അങ്ങനെ വിളിച്ചത്. അത് നിങ്ങളുടെ ഹോസ്പിറ്റലില്‍ നിന്നാണ് എന്നെ ഇങ്ങനെ ആശുപത്രിയില്‍ പ്രവേശിക്കുവാനുളള സാഹചര്യം ഉണ്ടായത്. അപ്പോ എനിക്ക് നിങ്ങളോട് ഒരു വെറുപ്പുണ്ടാവും. ആ വെറുപ്പിന്‌റെ പേരില്‍ വിളിച്ചുപോവുന്നതല്ലെ. പിന്നെ നീ ഇപ്പോ എന്നെ പടച്ചോന്‍ എന്ന് വിളിച്ചല്ലോ. അതങ്ങനെയായിരുന്നു ഡയലോഗ് നിങ്ങളെന്റെ പടച്ചോനാ എന്ന് പറയുന്ന ഒരു സീനുണ്ട്. അത് ഇപ്പോ നിങ്ങള് എന്റെ കുട്ടിയുടെ ട്രീറ്റ്‌മെന്റൊക്കെ ഏറ്റെടുത്തു. ചിലവുകള്‍ ഒകെ നിങ്ങള് ഏറ്റെടുക്കുവാണ് എന്ന് കേള്‍ക്കുമ്പോ ഒരു ഉപ്പയ്ക്ക് ഉണ്ടാവുന്ന സന്തോഷം അതാണ് നിങ്ങളെ എന്റെ പടച്ചോനാ എന്ന് പറഞ്ഞത്.

ഓ അതാണ് അല്ലെ കാര്യം. ‘ഇന്നാ പിന്നെ കൈപിടിച്ചോ’ എന്ന് പറഞ്ഞ് മമ്മൂക്ക കൈനീട്ടി. നമ്പറ് കാണിച്ചതാ. അയ്യോ ഒരഞ്ച് മിനിറ്റ് ഞാന്‍ മാത്രമല്ല എല്ലാവരും പേടിച്ചുപോയി. വിനോദ് കോവൂര്‍ പറയുന്നു. ഷൂട്ട് വരെ നിര്‍ത്തിവെച്ചു. ഡയറക്ടറ് ചിലപ്പോ അറിഞ്ഞുണ്ടാവും. എന്നാലും പുളളിയും അഭിനയിച്ചു. ബാക്കി എല്ലാവരും ശരിക്കും ഷോക്കായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News