കുവൈറ്റില്‍ നിന്നും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിയ്ക്കും,ഇന്ത്യക്കാര്‍ക്ക് ഗുണമില്ല

കുവൈറ്റ് സിറ്റി: നാലു മാസത്തിന് ശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ന് മുതല്‍ വിമാനസര്‍വീസ് തുടങ്ങും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ യാത്രാവിലക്കുള്ളതിനാല്‍ ഇന്ത്യക്കാര്‍ക്ക് അതിന്റെ ഗുണം ലഭിക്കില്ല.

കൊവിഡ് 19 മൂലം നിര്‍ത്തിവച്ച കൊമേഴ്‌സ്യല്‍ വിമാന സര്‍വ്വീസ് ആണ് കുവൈത്ത് നാളെ മുതല്‍ ആരംഭിക്കുന്നത്.ഒന്ന്, മൂന്ന്, നാല്, അഞ്ച് ടെര്‍മിനലുകളില്‍നിന്നാണ് വിമാന സര്‍വീസ് ആരംഭിക്കുന്നത്. ടെര്‍മിനലുകള്‍ അണുവിമുക്തമാക്കി. സുരക്ഷ ക്രമീകരണങ്ങളും ശക്തമാക്കി.

വിമാനത്താവളത്തിനകത്ത് യാത്രക്കാരെ മാത്രമെ കയറ്റൂ. പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി സഹായത്തിന് ആളുവേണ്ട കേസുകളില്‍ മാത്രമാണ് ഇളവ്. ആരോഗ്യ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവരെ അകത്ത് കയറ്റില്ല. ആദ്യഘട്ടത്തില്‍ പ്രതിദിനം 10,000 യാത്രക്കാര്‍ക്കാണ് സേവനം ഉപയോഗിക്കാനാകുക.

30 ശതമാനം ജീവനക്കാരാണ് ജോലിയിലുണ്ടാവുക. ആദ്യഘട്ടത്തില്‍ ദിവസവും 100 വിമാന സര്‍വിസുകളാണ് ഉണ്ടാവുക. ഇന്ത്യയിലെ ഏഴ് സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് കുവൈത്ത് വിലക്ക് പ്രഖ്യാപിച്ചതോടെ കൊമേഴ്‌സ്യല്‍ സര്‍വ്വീസ് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഉപയോഗിക്കാനാവില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News