സ്വര്‍ണ വില ഉയർന്നു തന്നെ,ഇന്നും വില കൂടി;സര്‍വകാല റെക്കോഡിലേക്ക്?

കൊച്ചി:സ്വര്‍ണം ഇന്നത്തെ കാലത്ത് ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലക്കാണ് പലരും കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണ വിപണയിലെ വിലനിലവാരം സാകൂതം വീക്ഷിക്കുന്നവരാണ് മലയാളികള്‍. ഈ മാസത്തിന്റെ ആരംഭത്തില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രകടമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണം തിരിച്ച് കയറിയിരിക്കുകയാണ്.

ഇന്നും അതിന്റെ തുടര്‍ച്ചയാണ് സ്വര്‍ണ വിലയില്‍ ദൃശ്യമാകുന്നത് എന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചത് 60 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5655 രൂപയായി ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപയാണ് വെള്ളിയാഴ്ച കൂടിയിരിക്കുന്നത്. ഇതോടെ പവന് 45240 രൂപ എന്നതിലേക്ക് ഇന്നത്തെ സ്വര്‍ണവില ഉയര്‍ന്നിരിക്കുകയാണ്.

ഈ ആഴ്ചയില്‍ സ്വര്‍ണ വില ഉയരുന്നതിന്റെ സൂചനയാണ് തുടക്കം മുതല്‍ ദൃശ്യമായത്. തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞാണ് വ്യാപാരം തുടങ്ങിയതെങ്കിലും ചൊവ്വാഴ്ച 80 രൂപ വര്‍ധിച്ച് തിരിച്ച് കയറി. ബുധനാഴ്ചയാകട്ടെ ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് കൂടിയത്. വ്യാഴാഴ്ച വിലയില്‍ മാറ്റമില്ലായിരുന്നു. എന്നാല്‍ ഇന്ന് 480 രൂപ കൂടി കൂടിയതോടെ സ്വര്‍ണ വില മുകളിലേക്ക് തന്നെ വ്യക്തമായ സന്ദേശമാണ് ലഭിക്കുന്നത്.

ഈ ആഴ്ചയിലെ അഞ്ച് ദിവസങ്ങള്‍ മാത്രം കഴിയുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപയാണ് കൂടിയത്. ഈ വര്‍ഷം മേയ് അഞ്ചിന് രേഖപ്പെടുത്തിയ 45760 രൂപയാണ് സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്വര്‍ണം ഈ റെക്കോഡ് തിരുത്തിക്കുറിക്കാനാണ് സാധ്യത എന്നാണ് വ്യാപാരികള്‍ പറയുന്നത്. സ്വര്‍ണം വില്‍ക്കാനുള്ളവരെ സംബന്ധിച്ച് വില കൂടുന്നത് ആശ്വാസകരമാണ്.

എന്നാല്‍ വിവാഹം, വിവാഹ നിശ്ചയം, ജന്മദിനം പോലുള്ള ആഘോഷങ്ങള്‍ വരാനിരിക്കുന്നവരെ സംബന്ധിച്ച് സ്വര്‍ണ വില വര്‍ധിക്കുന്നത് തിരിച്ചടിയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് അരലക്ഷത്തോളം രൂപ ഒടുക്കേണ്ട അവസ്ഥയിലാണ് ഇവര്‍. നവംബര്‍ 13 ന് രേഖപ്പെടുത്തിയ 44360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

നവംബര്‍ മൂന്നിന് രേഖപ്പെടുത്തിയ 45280 ആണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. നവംബര്‍ ഒനന്നിന് 45120 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയിലെ വില വര്‍ധനവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News