അമേരിക്കയില്‍ കൊവിഡ് രണ്ടാംഘട്ടം,ആശുപത്രികളില്‍ ഇടമില്ല,ടെക്‌സാസും അരിസോണയും രോഗവ്യാപന കേന്ദ്രങ്ങള്‍,ശിശുമരണ നിരക്ക് വര്‍ധിയ്ക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ ഉയരുന്നു. രാജ്യത്ത് ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമായിരിക്കുകയാണ്. വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ സാമൂഹ്യ അകലം ഇപ്പോഴും പാലിക്കാന്‍ തയ്യാറായിട്ടില്ല. ടെക്സസിലും അരിസോണയിലും കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉള്ളത്. ഇവിടെയെല്ലാം ആശുപത്രികള്‍ നിറഞ്ഞ് കവിയുകയാണ്.

ഇനിയും രോഗികള്‍ക്ക് നല്‍കാന്‍ കിടക്കകളുടെ സൗകര്യമില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.യുഎസ് വിപണി തുറന്നത് രണ്ടാം തരംഗത്തിന് വഴിയൊരുക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. പല സംസ്ഥാനങ്ങളും കോവിഡ് ടെസ്റ്റിംഗ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് തീരുമാനം. എന്നാല്‍ രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്നുണ്ട്. പലയിടത്തും ഐസിയു കിടക്കകളുടെ വലിയ ക്ഷാമം അനുവഭപ്പെടുന്നുണ്ട്.

ഇത് മരണനിരക്ക് വര്‍ധിപ്പിക്കാനുള്ള സാഹചര്യം വര്‍ധിപ്പിക്കുന്നു.ഐസിയു കപ്പാസിറ്റി വര്‍ധിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് അരിസോണ. നാലില്‍ മൂന്ന് കിടക്കകളും ഇവിടെ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്.നോര്‍ത്ത് കരോലിനയില്‍ വെറും 13 ശതമാനം ഐസിയു കിടക്കകളാണ് ബാക്കിയുള്ളത്. അരിസോണി. ഉട്ട, ന്യൂമെക്സിക്കോ എന്നിവിടങ്ങളിലെല്ലാം കേസുകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. പുതിയ കേസുകളുടെ എണ്ണത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് ഉള്ളത്.

അതിനിടെ വികസ്വര രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന കോവിഡ് ബാധ ശിശുമരണനിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗവ്യാപനം കൂടിയ മേഖലകളിലെ സ്ത്രീകളിലൂടെ രോഗം ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുകയും പ്രസവത്തില്‍ തന്നെ കുട്ടികള്‍ മരണപ്പെടുന്നതിനും ഇടയാക്കുമെന്നുമാണ് ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കുന്നത്. സ്ത്രീകള്‍, കുട്ടികള്‍, കൗമാരക്കാര്‍ എന്നിവരില്‍ കോവിഡ് ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന പ്രത്യേകിച്ചും ആശങ്കാകുലരാണെന്ന് സെക്രട്ടറി ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടിയിരുന്നു.

വികസ്വര രാജ്യങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പാടുപെടുന്ന ആളുകളെക്കുറിച്ചാണ് ആശങ്ക കൂടുതല്‍. മഹാമാരി പല രാജ്യങ്ങളിലെയും ആരോഗ്യ സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍ അപകടാവസ്ഥയിലാണെന്നും പ്രസവത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News