28.4 C
Kottayam
Monday, April 29, 2024

ഉന്നാവോ പെണ്‍കുട്ടിയ്ക്ക് നീതി തേടി ബിനീഷ് കോടിയേരിയുടെ ഫേസ് ബുക്ക് പോസ്റ്റ്,അഛനില്ലാത്ത കുഞ്ഞിന് നീതി ആവശ്യപ്പെട്ട് കമന്റുകള്‍

Must read

ഉന്നാവോ പെണ്‍കുട്ടിക്കു നീതി നല്‍കണമെന്ന് ബിനീഷ് കോടിയേരി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിനീഷ് പെണ്‍കുട്ടിയോട് അനുഭാവം പ്രകടിപ്പിച്ചു രംഗത്തെത്തിയത്.

ബിനീഷ് കോടിയേരിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

”ഉന്നാവോ പെണ്‍കുട്ടി”

അവള്‍ക്കിന്നൊരു പേരില്ല, അവളുടെ പേരു പറയാന്‍ പാടില്ല. മാനഭംഗക്കേസില്‍ ഇരയാണവള്‍. ലോകത്തിനു മുന്നില്‍ പേരു നഷ്ടപ്പെട്ടവള്‍. ഇന്ന് കുടുംബവും നഷ്ടപ്പെട്ടിരിക്കുന്നു. അവള്‍ ജീവനു വേണ്ടി പോരാടിക്കൊണ്ടിരിക്കുന്നു. മകളെ യോഗി ആദിത്യനാദിന്റെ വിശ്വസ്തനും എംഎല്‍എയുമായ കുല്‍ദീവ് സെന്‍ഗാര്‍ നിരന്തരമായ പീഡനത്തിനു വിധേയമാക്കിയിരുന്നു എന്ന് പരാതി പറയാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ പിതാവിനെ അപഹസിച്ചു, പരിഹസിച്ചു, ദേഹോദ്രവം ഏല്‍പ്പിച്ചു, അവര്‍ ക്രൂരമായി രസിച്ചു.

അവസാനം നീതിപാലകര്‍ തന്നെ അദ്ദേഹത്തെ ലോക്കപ്പില്‍വച്ച് കൊന്നു. ഈ ആഘാതത്തിലും പിന്മാറാത്ത അവളെ പലരീതിയിലും വേട്ടക്കാര്‍ ദ്രോഹിച്ചു. കുടുംബക്കാരെ മുഴുവന്‍ ജയിലിലാക്കി. ഇന്നലെ അമ്മാവനെ ജയിലില്‍ സന്ദര്‍ശിച്ചശേഷം മടങ്ങിയ കുടുംബത്തെ മുഴുവനായി ട്രക്കിടിപ്പിച്ചു ഇല്ലാതാക്കാന്‍ ശ്രമിച്ചു. അവളുടെ അമ്മയും ബന്ധുവും സംഭവസ്ഥലത്തു മരണപ്പെട്ടു. അവളും അഡ്വക്കേറ്റ് ഉള്‍പ്പെടെ ഗുരുതര പരുക്കുകളോടെ മരണത്തോട് മല്ലടിക്കുന്നു. അവളുടെ സംരക്ഷണത്തിനായി കോടതി നിര്‍ദ്ദേശിച്ച പൊലീസുകാരെ ഒഴിവാക്കി ഈ കൃത്യം നടത്താനുണ്ടായ കാരണം പകല്‍ പോലെ സത്യമല്ലേ.

ഇരയേ തന്നെ ഇല്ലാതാക്കാനുള്ള ബിജെപ്പിക്കാരുടെ രീതിക്ക് മാറ്റമില്ലല്ലോ, അതല്ലേ കഴിഞ്ഞ ദിവസം ആര്‍എസ്എസ്സുകാരനും കുടുംബവും ഒരു പെണ്‍കുട്ടിയെ കൊന്ന് ഉപ്പിലിട്ട് വച്ചത് നാം കണ്ടത്. ഉന്നാവോ പെണ്‍കുട്ടിയുടെ അപകടത്തിനു മണിക്കൂറുകള്‍ക്ക് മുന്നേ ബിജെപി നേതാക്കമ്മാരുടെ അശ്ലീല വിഡിയോ പുറത്ത് വിട്ട് അത് വൈറലാക്കുന്നത് വഴി ഈ കൊലപാതകങ്ങള്‍ മറയ്ക്കുവാന്‍ ശ്രമിച്ചിരുന്നത് ആരുടെ കണ്ണില്‍ പൊടിയിടാനാണു. അച്ഛനേയും അമ്മയേയും കൊന്നു ഇനി അവള്‍ മാത്രമാണു ഉള്ളത്. ആ ജീവന്റെ കാര്യത്തില്‍ ഒരുറപ്പുമില്ല..

തലമുറകളോളം ജീവന്‍ കൈമാറെണ്ട ഒരു കുടുംബത്തിനെ ഒന്നടങ്കം ഇല്ലാതാക്കാന്‍ ശ്രമിച്ച നിങ്ങള്‍ ഏത് ദൈവത്തിനു വേണ്ടിയാണു സംസാരിക്കുന്നത്? ഏത് അമ്പലത്തിലാണു വൃതമിരിക്കുന്നത്? കപടഭക്തരേ നിങ്ങള്‍ ഒരു ദൈവത്തോടും പ്രാര്‍ഥിക്കില്ല ഒരിടത്തും വൃതവുമിരിക്കില്ല. നിങ്ങള്‍ക്ക് പണമാണു ദൈവം, പണമാണു വൃതം. പണത്തിനും അധികാരത്തിനു വേണ്ടി നിങ്ങള്‍ ദൈവത്തെ കൂട്ടു പിടിക്കുന്നു. മതത്തെ കൂട്ടുപിടിക്കുന്നു. ഉന്നാവോയിലെ പെണ്‍കുട്ടിക്ക് ആയുസ്സും ആരോഗ്യവും തിരിച്ചുകിട്ടി ഈ ക്രൂരതക്കെതിരേ പോരാടാന്‍ കരുത്ത് ഉണ്ടാകട്ടേ എന്ന് നമുക്ക് പ്രത്യാശിക്കാം. പ്രിയപ്പെട്ട പെണ്‍കുട്ടി ഇനി നി ഒറ്റക്കല്ല. ഈ മഹാരാജ്യം നിന്നോട് ഒപ്പമുണ്ട്.

എന്നാല്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിയ്ക്കുന്നത്.

‘പീഡനകേസില്‍ പ്രതിയായ സഹോദരന്‍ ബിനോയ് കോടിയേരിയുമായി ബന്ധപ്പെടുത്തിയാണ് കമന്റുകളില്‍ പലതും’

ആദ്യം കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കൂ എന്നിട്ട് നാടു നന്നാക്കാം, സ്വന്തം സഹോദരന്റെ കുഞ്ഞിനും അതിന്റെ അമ്മയ്ക്കും ജീവിതം ഉണ്ടാക്കിയിട്ട് പോരെ സാര്‍ ഗീര്‍വാണം എന്നീ മട്ടിലാണ് കമന്റുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week