ഓണ്‍ലൈന്‍ മദ്യവില്‍പ്പന വൈകും, ആപ്പ് ഈയാഴ്ച ഉണ്ടാവില്ലെന്ന് സൂചന

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന ബെവ്‌കോ ആപ്പ് ഈ ആഴ്ച ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. പുറത്തിറക്കുന്ന തീയതി ഇപ്പോള്‍ പുറത്ത് വിടരുതെന്ന് ഫെയര്‍കോള്‍ ടെക്‌നോളജിസിനോട് ബിവറേജസ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ബെവ് ക്യൂ എന്ന പേര് ഇതിനകം പുറത്ത് വന്നത് കമ്പനിക്ക് ആശങ്കയായിരുന്നു. ഇതേ പേരില്‍ പ്ലേ സ്റ്റോറില്‍ ആരെങ്കിലും മറ്റൊരു ആപ്പ് അപ്ലോഡ് ചെയ്താല്‍ അത് തിരിച്ചടിയാകും.

ആപ്പ് പുറത്തിറക്കുന്ന തീയതി മൂന്‍കൂട്ടി പ്രഖ്യാപിച്ചാല്‍ ക്രാഷ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും കമ്പനി വിശദീകരിക്കുന്നു. ഒരേ സമയം ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ വരുന്നതിനാല്‍ ക്ഷമതാ പരിശോധന കര്‍ശനമായി നടത്തിയ ശേഷമായിരിക്കും അടുത്ത നടപടി. തിങ്കളാഴ്ചയോടെ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ബെവ്‌കോയുടെ പ്രതീക്ഷ. അതേസമയം അഞ്ച് ലക്ഷത്തില്‍ താഴെ തുകക്കാണ് ആപ്പ് ടെണ്ടര്‍ ചെയ്തതെന്നാണ് വിവരം.

നീണ്ട ലോക്ക് ഡൗണ്‍ ദിനങ്ങള്‍ക്കുശേഷം നിയന്ത്രണങ്ങളില്ലാതെ മദ്യശാലകള്‍ തുറന്നാല്‍ വില്‍പ്പനശാലകള്‍ക്കു മുന്നില്‍ അനിയന്ത്രിതമായ തിരുക്കുണ്ടാവുകയും ഇവ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിയിക്കുകയും ചെയ്യുമെന്ന് തിരിച്ചറിവിന്റെ സാഹചര്യത്തിലാണ് പുതിയ മൊബൈല്‍ ആപ്പിന്റെ സേവനം വിനിയോഗിയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.ക്യൂ സമയം മുന്‍കൂട്ടി നിശ്ചയിച്ച് ടോക്കണുകള്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നല്‍കുന്നതാണ് പദ്ധതി.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മദ്യശാലകള്‍ പൂട്ടിയതോടെ സര്‍ക്കാര്‍ വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു. എന്നാല്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് ആളുകള്‍ കൂട്ടമായി എത്തുന്നതിന് കാരണമാകുകയും രോഗവ്യാപനം ഉണ്ടാവുകയും ചെയ്യുമെന്നതിനാല്‍ മദ്യശാലകള്‍ അടഞ്ഞുതന്നെ കിടക്കുമെന്ന നിലപാട് സര്‍ക്കാര്‍ എടുക്കുകയായിരുന്നു.

നേരത്തെ മദ്യശാലകള്‍ തുറക്കാന്‍ ഒരുങ്ങാന്‍ ജീവനക്കാര്‍ക്ക് ബിവറേജസ് കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ തീരുമാനം വരുന്ന മുറക്ക് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ മുന്നൊരുക്കം നടത്താനാണ് നിര്‍ദേശം. ഇതിനായി എംഡി ഒന്‍പത് നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ മദ്യശാലകള്‍ തുറന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരിന്നു. മദ്യശാലകള്‍ തുറക്കുന്നത് സര്‍ക്കാരിന്റെ മുന്‍ഗണനാ പരിഗണനയല്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനും മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News