മാസവാടക 15 ലക്ഷം രൂപയുള്ള വീട്ടില്‍ താമസം, ഓസ്ട്രിയന്‍ അംബാസിഡറെ ഇന്ത്യ തിരികെ വിളിച്ചു

ന്യൂഡല്‍ഹി: ആസ്ട്രിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ രേണു പല്ലിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലം തിരികെ വിളിച്ചു. സര്‍ക്കാര്‍ അനുമതിയില്ലാതെ താമസത്തിനായി 15 ലക്ഷം രൂപ മാസവാടകയുള്ള അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തതിനാണ് രേണുവിനെ തിരികെ വിളിച്ചത്. 1988 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് ഓഫീസറായ രേണുവിന്റെ ഓസ്ട്രിയയിലെ സേവനം അടുത്ത മാസം പൂര്‍ത്തിയാകാനിരിക്കെയാണ് നടപടി.

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഉത്തരവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ താമസത്തിന് മാത്രമായി കോടികള്‍ ചെലവഴിച്ചതായി കണ്ടെത്തി. സാമ്പത്തിക ക്രമക്കേടും, സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തതിനുമാണ് രേണു പല്ലിനെ തിരികെവിളിച്ചത്. ഇതിന് പുറമെ വാറ്റ് റീഫണ്ടുകള്‍ വ്യാജമായി കൈക്കലാക്കിയെന്നും, സര്‍ക്കാര്‍ അനുവദിച്ച വിവിധ ഗ്രാന്റുകളില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയെന്നും ഔദ്യോഗിക തലത്തില്‍ കണ്ടെത്തി. ചീഫ് വിജിലന്‍സ് കമ്മീഷന്‍ അന്വഷണ സംഘത്തിന് നല്‍കിയ റിപ്പേര്‍ട്ടിന്മേലാണ് ഇപ്പോള്‍ രേണുവിനെതിരെ നടപടി എടുത്തിരിക്കുന്നത്.

ഡിസംബര്‍ 9ന് രേണുവിനെ ആസ്ഥാനത്തേക്ക് എത്തിച്ച മന്ത്രാലയം അംബാസിഡര്‍ എന്ന നിലയിലുള്ള ഭരണ, സാമ്പത്തിക അധികാരങ്ങള്‍ വിനിയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News