AKG centre attack: സ്കൂട്ടറിലെത്തി ബോംബെറിഞ്ഞ ‘ഒറ്റയാൻ’ ആര്? 24 മണിക്കൂറിലേക്കെത്തുമ്പോഴും ഇരുട്ടിൽത്തപ്പി പോലീസ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ആസ്ഥന മന്ദിരമായി എകെജി സെന്റിന് നേരെ ബോംബ് ആക്രമണം സംഭവിച്ചിട്ട് 24 മണിക്കൂറിനോട് അടുക്കുന്നു.

പ്രതിയെന്ന് സംശയിക്കുന്ന ആളെ സിസിടിവിയില്‍ കണ്ടു, എന്നിട്ടും പോലീസിന് പിടികൂടാന്‍ സാധിക്കുന്നില്ല. എകെജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായി പോലീസ്. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ഒരാള്‍ മാത്രമാണ്. ആക്രമണം നടത്തിയ ശേഷം പ്രതി ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചത് പൊട്ടക്കുഴി ഭാഗത്തേക്കാണെന്നും പോലീസ് സ്ഥിരീകരിക്കുന്നു. ഡിസിആര്‍ബി അസിസ്റ്റന്‍റ് കമ്മീഷണര്‍ ജെ.കെ ദിനിലിന്റെ നേതൃത്വത്തില്‍ 13 അംഗ അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നതായും വൈകാതെ പിടികൂടുമെന്നും അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബോംബാക്രമണം നടത്തിയ ശേഷം പ്രതി ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചത് പട്ടം പൊട്ടക്കുഴി ഭാഗത്തേക്കാണ്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് കിട്ടി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും വൈകാതെ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ഒരാള്‍ മാത്രമാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എന്നാണ് നിഗമനം. ഇക്കാര്യം പോലീസ് ഉറപ്പിക്കുന്നുമുണ്ട്.

ഇന്നലെ ജൂണ്‍ 30 രാത്രി സംഭവം നടന്ന ശേഷം മുതല്‍ പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിരുന്നു. പ്രതിയെന്ന സംശയിക്കുന്ന ഒരാളെ ഉച്ചയോടെ തിരുവനന്തപുരത്തെ റൂറല്‍ മേഖലയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഇയാള്‍ക്ക് സംഭവവുമായി ബന്ധമില്ല എന്നുള്ള കാര്യം വിശദമായ ചോദ്യം ചെയ്യലിന് ശേഷം പോലീസ് ഉറപ്പിക്കുകയും ചെയ്തു.

പ്രതി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന്റെ നമ്ബര്‍ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണസംഘത്തെ വലയ്ക്കുന്നത്. മാത്രമല്ല, ബോംബേറിന് ശേഷം അമിതവേഗത്തില്‍ ഹെല്‍മെറ്റും മാസ്കും ധരിച്ചാണ് ഇയാള്‍ കടന്നുകളഞ്ഞത്. എത്രയും വേഗം അക്രമിയെ പിടികൂടുമെന്ന് പോലീസ് അവകാശപ്പെടുമ്ബോഴും സംഭവം നടന്ന് 21 മണിക്കൂര്‍ പിന്നിടുമ്ബോഴും കൃത്യമായ വിവരം ലഭിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തത് മുഖ്യമന്ത്രിക്ക് കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ തിരിച്ചടി കൂടിയാണ്.

പ്രതിയെ പറ്റിയുള്ള ചില സൂചനകള്‍ മാത്രമാണ് പോലീസിന് ലഭിച്ചിട്ടുള്ളതെന്ന് രാവിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞിരുന്നു. ആക്രമണത്തിന് ശേഷം പ്രതിയെന്ന് കരുതുന്നയാള്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഐപിസി 436 എക്സ്പ്ലോയീസ് സബ്സിസ്റ്റന്‍റ്സ് ആക്‌ട് 3A പ്രകാരം എഫ്‌ഐആറിട്ട് കന്റോണ്‍മെന്റ് പോലീസ് അന്വേഷണവും തുടങ്ങി. ഇത് പിന്നീട് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് കൈമാറുകയായിരുന്നു.

സംഭവമറിഞ്ഞ് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് എത്തുകയും ഫോറന്‍സിക് ഉദ്യോഗസ്ഥരും, അഗ്നിസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യയും സംഭവമറിഞ്ഞ് എകെജി സെന്‍ററില്‍ എത്തിയിരുന്നു.

ഇന്നലെ രാത്രി 11:22 ഓടെയാണ് എകെജി സെന്ററിന് നേരെ അക്രമികള്‍ ബോംബേറ് നടത്തിയത്. അക്രമ സംഘത്തില്‍ പെട്ട ഒരാള്‍ ഇരുചക്ര വാഹനത്തിലെത്തി ബോംബ് വലിച്ചെറിഞ്ഞ ശേഷം അമിതവേഗതയില്‍ രക്ഷപ്പെടുകയായിരുന്നു. ഇത് എകെജി സെന്‍്ററിന്‍്റെ സിസിടിവിയിലുണ്ട്. തൊട്ടടുത്തുള്ള വീട്ടിലെ സിസിടിവിയില്‍ 11:20 ഓടെ ഒരു വാഹനം അമിതവേഗതയില്‍ എകെജി സെന്‍്ററിന്‍്റെ സമീപത്തേക്ക് ചീറിപ്പായുന്നതും 11:23 ന് ശേഷം കുന്നുകുഴി ഭാഗത്തേക്ക് മിന്നല്‍ വേഗത്തില്‍ പോകുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

എകെജി സെന്‍്ററില്‍ നിന്ന് 850 മീറ്റര്‍ മാറി വരമ്ബശ്ശേരി ജംഗ്ഷനില്‍ അക്രമി എത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെനിന്ന് രണ്ട് ദിശയിലേക്കാണ് റോഡ് തിരിയുന്നത് കണ്ണമ്മൂലയിലേക്കും ലോ കോളേജിലേക്കും. പ്രതി ലോ കോളേജ് വഴി പട്ടം പൊട്ടക്കുഴി ഭാഗത്തേക്ക് കടന്നുകളഞ്ഞതായാണ് വിവരം.

സംഭവം നടക്കുമ്ബോള്‍ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് പാര്‍ട്ടി ആസ്ഥാനത്തിന് കാവല്‍ ഉണ്ടായിരുന്നത്. എകെജി സെന്‍്ററിലുള്ള നേതാക്കള്‍ പോലും ഉഗ്ര സ്ഫോടന ശബ്ദം കേട്ടതായി രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എകെജി സെന്ററിലും നേതാക്കള്‍ താമസിച്ചിരുന്ന എതിര്‍വശത്തെ എകെജി ഫ്ലാറ്റിലും നിലയുറപ്പിച്ചിരുന്ന പോലീസുകാര്‍ എകെജി ഹാളിനു സമീപം നടത്തിയ അക്രമത്തിലെയാളെ കണ്ടില്ല.

മാത്രമല്ല, ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയെത്തുകയോ അക്രമിയെ പിന്തുടര്‍ന്ന് പിന്നാലെ പോവുകയും ചെയ്തില്ല. ശക്തമായ സുരക്ഷാ വീഴ്ചയാണ് സംഭവത്തില്‍ ഉണ്ടായത്. രണ്ട് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പോലീസ് നിലയിറപ്പിച്ചിരുന്നുവെങ്കിലും എകെജി ഹാളില്‍ പോലീസ് സംഘം ഉണ്ടായിരുന്നില്ല. ഇവിടെയാണ് അക്രമിസംഘം ബോംബെറിഞ്ഞതെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് അക്രമണത്തിന് ശേഷം എകെജി സെന്ററിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എകെജി സെന്ററിന് മുന്‍വശത്ത് പുതിയ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിരുന്നു. എന്നാല്‍, അക്രമി ഇതുവഴി പാഞ്ഞു പോകുന്നതോ അക്രമം നടത്താന്‍ തുനിയുന്നതോ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടില്ല എന്നുള്ളതും വീഴ്ചയാണ്. അതേസമയം, ബോംബെറ് ഉണ്ടായ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് ബന്ധവസ് എകെജി സെന്‍ററിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News