കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസ്: മണിച്ചന്റെ സഹോദരന്മാര്‍ക്ക് ജാമ്യം

കൊച്ചി: കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസില്‍ മണിച്ചന്റെ സഹോദരന്മാരെ ജാമ്യത്തില്‍ വിടാന്‍ സുപ്രിംകോടതി ഉത്തരവ്. 48 മണിക്കൂറിനകം കൊച്ചനി എന്ന മണികണ്ഠന്‍, വിനോദ് കുമാര്‍ എന്നിവരെ മോചിപ്പിക്കണമെന്നാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. നടപടി ജയില്‍ ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതിനാല്‍. ഇരുവരുടെയും ഭാര്യമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതയുടെ ഉത്തരവ്.

മണികണ്ഠന്റെ ഭാര്യ രേഖ, വിനോദ് കുമാറിന്റെ ഭാര്യ അശ്വതി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. കേസില്‍ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ് മണിച്ചന്റെ സഹോദരന്മാരായ കൊച്ചനി എന്ന മണികണ്ഠനും, വിനോദ് കുമാറും. നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് രണ്ട് പേരയും മോചിപ്പിക്കാന്‍ ജയില്‍ ഉപദേശക സമിതി സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നത്. എന്നാല്‍, ജയില്‍ മോചനത്തെ പോലീസ് എതിര്‍ത്തിരുന്നു.

2000 ഒക്‌റ്റോബര്‍ 21നാണ് കല്ലുവാതുക്കല്‍ മദ്യ ദുരന്തം സംഭവിക്കുന്നത്. മണിച്ചന്‍ എന്ന വ്യക്തിയുടെ ഗോഡൗണില്‍ നിന്ന് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച വ്യാജ മദ്യം കഴിച്ച് കൊല്ലം കല്ലുവാതുക്കലിലെ 19 പേരും, പള്ളിക്കല്‍, പട്ടാഴി എന്നിവിടങ്ങളില്‍ 13 പേരുമുള്‍പ്പെടെ 33 പേര്‍ മരിച്ചു. ധാരാളം പേര്‍ക്ക് കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News