മകന്‍ അയല്‍വാസിയുടെ മകളുമായി ഒളിച്ചോടി വിവാഹം കഴിച്ചു; അമ്മയെ ഭിന്നശേഷിക്കാരനെ കൊണ്ട് ഗ്രാമവാസികള്‍ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചു

പറ്റ്ന: മകന്‍ അയല്‍വാസിയുടെ മകളുമായി ഒളിച്ചോടി വിവാഹം ചെയ്തതിനെ തുടര്‍ന്ന് അമ്മയെ ഭിന്നശേഷിക്കാരനെ കൊണ്ട് നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ച് ഗ്രാമവാസികള്‍. തന്റെ കല്യാണ ചിത്രങ്ങള്‍ മകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് അമ്മയ്ക്ക് നേരെയുള്ള പ്രതികാര നടപടി.

ദലിത് വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാരനെ നിര്‍ബന്ധിച്ച് കൊണ്ടുവന്നാണ് അമ്മയെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.

ബിഹാറിലെ ദര്‍ഭംഗ ജില്ലയിലാണ് സംഭവം. അയല്‍വാസിയുടെ മകളുമായി ആക്രമണത്തിന് വിധേയയായ സ്ത്രീയുടെ മകന്‍ ഒളിച്ചോടി വിവാഹം ചെയ്തത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഇതിന്റെ പേരില്‍ സ്ത്രീയുടെ തലമുണ്ഡനം ചെയ്ത് റോഡിലൂടെ നടത്തിച്ച വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭിന്നശേഷിക്കാരനെ കൊണ്ട് സ്ത്രീയെ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുന്ന വീഡിയോ പുറത്തുവന്നത്.

സംഭവത്തിന് പിന്നാലെ സ്ത്രീയുടെ ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയത്. മകന്‍ കല്യാണം കഴിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് എതിരെയാണ് പരാതി നല്‍കിയത്. മകന്‍ ഒളിച്ചോടിയതിന് പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അലങ്കോലപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News