ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 62 കുപ്പി മദ്യവുമായി രണ്ടു സ്ത്രീകള്‍ പിടിയില്‍

കായംകുളം: ഐലന്റ് എക്സ്പ്രസ് ട്രെയിനില്‍ ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മദ്യം കടത്തിയ രണ്ടു സ്ത്രീകളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ ദിപി, ഷീജ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് രണ്ടു ബാഗുകളിലായി സൂക്ഷിച്ചിരുന്ന 750 മില്ലി ലിറ്ററിന്റെ 62 കുപ്പി മദ്യം പിടികൂടി.

കര്‍ണാടകത്തില്‍ നിര്‍മിച്ച മദ്യമാണ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയായ രമേശന്‍, ബംഗളുരു സ്വദേശിയായ തമിഴ് സംസാരിക്കുന്ന ഒരാളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ ട്രെയിന്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ആര്‍.പി.എഫ്. ഇവരെ മദ്യവുമായി പിടികൂടിയത്.

ബംഗളുരുവില്‍ നിന്ന് മദ്യം തിരുവനന്തപുരത്ത് എത്തിച്ച് നല്‍കുന്നതിനാണ് സ്ത്രീകളെ നിയോഗിച്ചിരുന്നത്. ബംഗളുരുവില്‍ നിന്ന് ഇവരെ എല്‍പിച്ച മദ്യം തിരുവനന്തപുരത്ത് എത്തുമ്പോള്‍ അവിടെ എത്തുന്നയാളിന് കൈമാറാനായിരുന്നു നിര്‍ദേശം. തിരുവനന്തപുരത്ത് ഇവരില്‍ നിന്നും മദ്യം ഏറ്റെടുക്കാനെത്തിയ ടാക്സി ഡ്രൈവറെ കസ്റ്റിഡിയിലെടുത്തതായി സൂചനയുണ്ട്. പ്രധാന പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി റെയില്‍വേ പോലീസ് പറഞ്ഞു.

ബംഗളുരുവില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന മദ്യം കേരളത്തില്‍ എത്തിച്ച് കൂടിയ വിലയ്ക്ക് വിറ്റ് വന്‍ ലാഭം ഉണ്ടാക്കുന്ന സംഘത്തില്‍പ്പെട്ടവരാണിവര്‍. സ്ത്രീകളെ കൂടുതല്‍ സംശയിക്കില്ലെന്ന ധാരണയിലാണ് സംഘം ഇവരെ മദ്യം കടത്താന്‍ ഉപയോഗിക്കുന്നതെന്നും റെയില്‍വേ പോലീസ് പറഞ്ഞു. ആര്‍.പി.എഫ് എസ്.ഐ: അരുണ്‍ നാരായണന്‍, എ.എസ്.ഐ: ദിലീപ്, ശാലിനി കേശവന്‍, മുരളീധരന്‍ പിള്ള, സീന്‍കുമാര്‍, ജോബി, ജോര്‍ജ്, ബിലു എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News