ടി.പി.ആറിൽ ഇടിവില്ല,സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗണ്‍ ഇന്നും തുടരും, ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം:സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗണ്‍ ഇന്നും തുടരും. വാരാന്ത്യ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ക്രിസ്തീയ ദേവാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടില്ലെങ്കിലും 15 പേര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് വിവിധ മതവിഭാഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ അനുമതി നല്‍കേണ്ടെന്ന് ഇന്നലെത്തെ അവലോകനയോഗം തീരുമാനിക്കുകയായിരുന്നു.

കെഎസ്‌ആ‍ര്‍ടിസി ഇന്ന് പരിമിത സര്‍വീസുകള്‍ മാത്രമാണുണ്ടാവുക. സ്വകാര്യ ബസുകള്‍ ഓടില്ല. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം അനുവദിക്കും. നിര്‍മാണമേഖലയില്‍ ഉള്ളവര്‍ക്ക് മുന്‍കൂട്ടി പൊലീസ് സ്റ്റേഷനില്‍ അറിയിച്ച്‌ പ്രവര്‍ത്തിക്കാം.

നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വേണോ വേണ്ടയോ എന്നത് സംബന്ധിച്ച്‌ ചൊവ്വാഴ്ച്ച വീണ്ടും അവലോകനയോഗം ചേരും.കൊവിഡ് രണ്ടാം തരംഗമവസാനിക്കും മുന്‍പ് തന്നെ കേരളത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും കൂടാന്‍ സാധ്യതയെന്ന മുന്നറിയിപ്പാണ് ആരോഗ്യവിദഗ്ദര്‍ നല്‍കുന്നത്. ഡെല്‍റ്റപ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ഡെല്‍റ്റ പ്ലസ് അടക്കം വ്യാപനശേഷി കൂടിയ വൈറസുകളെക്കുറിച്ചുള്ള പഠനം തുടങ്ങിയെങ്കിലും സാംപിളുകള്‍ ലഭിക്കുന്നതിലെ പ്രതിസന്ധി തിരിച്ചടിയാവുകയാണ്.

സംസ്ഥാനത്ത് ഇന്നലെ 12,118 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577, കോട്ടയം 550, കണ്ണൂര്‍ 535, ഇടുക്കി 418, പത്തനംതിട്ട 345, വയനാട് 230 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,26,20,276 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,817 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,394 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 599 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1426, എറണാകുളം 1372, മലപ്പുറം 1291, തൃശൂര്‍ 1304, കൊല്ലം 1121, കോഴിക്കോട് 1035, പാലക്കാട് 543, ആലപ്പുഴ 761, കാസര്‍ഗോഡ് 568, കോട്ടയം 519, കണ്ണൂര്‍ 487, ഇടുക്കി 411, പത്തനംതിട്ട 332, വയനാട് 224 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, പാലക്കാട് 10, തിരുവനന്തപുരം 9, കാസര്‍ഗോഡ് 7, പത്തനംതിട്ട 6, കൊല്ലം, എറണാകുളം 5 വീതം, തൃശൂര്‍ 4, കോട്ടയം, വയനാട് 2 വീതം, മലപ്പുറം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,124 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1451, കൊല്ലം 1108, പത്തനംതിട്ട 481, ആലപ്പുഴ 672, കോട്ടയം 752, ഇടുക്കി 461, എറണാകുളം 1174, തൃശൂര്‍ 1194, പാലക്കാട് 1031, മലപ്പുറം 1006, കോഴിക്കോട് 821, വയനാട് 177, കണ്ണൂര്‍ 460, കാസര്‍ഗോഡ് 336 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,01,102 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,63,616 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,96,863 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,70,565 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,298 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1943 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News