![](https://breakingkerala.com/wp-content/uploads/2023/10/libina-letter.jpg)
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ മരിച്ച പന്ത്രണ്ടുകാരി ലിബ്‌ന ക്ലാസ് ടീച്ചർക്ക് എഴുതിയ കത്ത് നൊന്പരമാകുന്നു.
മലയാറ്റൂർ നീലീശ്വരം എസ്എൻഡിപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ലിബ്‌ന. കഴിഞ്ഞ മാസം രണ്ടാഴ്ച ലിബ്നയുടെ ബിന്ദു ടീച്ചർ ലീവായിരുന്നു. ആ സമയത്ത് ലിബ്‌നയും കൂട്ടുകാരികളും ചേർന്ന് ടീച്ചർക്ക് അയച്ച കത്തിൽ 12 വയസ്സുകാരിയുടെ സ്‌നേഹവും നിഷ്‌കളങ്കതയുമെല്ലാം നിറയുന്നുണ്ട്.
ലിബ്ന ക്ലാസ് ലീഡറായിരുന്നു. ടീച്ചറുടെ സ്നേഹത്തിനു നന്ദി പറഞ്ഞു ലിബ്‌ന എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ എല്ലാവരും വേദനയോടെ പങ്കു വെയ്ക്കുകയാണ്. സ്കൂളിന് ഇന്നലെ അവധി നൽകിയിരുന്നു. ഇന്ന് ലിബിനയുടെ പ്രിയപ്പെട്ട കൂട്ടുകാരും അധ്യാപകരും സ്കൂളിൽ അവൾക്കായി ഒത്തു ചേരും. ആശുപത്രിയിൽ ലിബ്നയുടെ പിതാവ് നിൽക്കുന്ന ചിത്രവും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ലിബ്നയുടെ രണ്ട് സഹോദരൻമാരും അമ്മയും സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയാണ്.
കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജില്ലാ സെഷൻസ് കോടതിയിലായിരിക്കും പ്രതിയെ ഹാജരാക്കുക. യുഎപിഎ നിയമത്തിന് പുറമേ കൊലപാതകം വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ലഭ്യമായ തെളിവുകൾ വെച്ച് പ്രതി ഒറ്റക്കാണ് കൃത്യം ചെയ്തതെന്നും കുറ്റസമ്മത മൊഴിയുണ്ടെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.