പേരെഴുതിയ പിറന്നാൾ കേക്ക്, ബിരിയാണി,ഐസ്ക്രീം, പലഹാരങ്ങൾ;പൊട്ടിക്കരഞ്ഞ് കേക്കുമുറിച്ച് പിതാവ്

വണ്ടിപ്പെരിയാർ:ഇടുക്കി വണ്ടിപ്പെരിയാറില്‍ പിഞ്ചു ബാലിക ക്രൂരമായി ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ നടുക്കം മാറാതെ വീട്ടുകാരം നാട്ടുകാരും. കുട്ടിയുടെ മരണാനന്തര ചടങ്ങ് നടക്കുന്ന പതിനാറാം ദിനമായ ഇന്നലെ തന്നെയായിരുന്നു കുട്ടിയുടെ പിറന്നാളും. ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ആഘോഷമായി കൊണ്ടാടേണ്ട ഏഴാം പിറന്നാള്‍.

പതിനാറാംദിനവും പിറന്നാളും ഒരു ദിവസം തന്നെയെത്തിയതോടെ, ആ വീടും അയല്‍പക്കങ്ങളും ദുഃഖത്തിലമര്‍ന്നു. നെഞ്ചു വിങ്ങുന്ന വേദനയിലും മകളുടെ ഓര്‍മ്മയില്‍ ആ കുടുംബവും നാട്ടുകാരും ആ കുഞ്ഞിന് ഇഷ്ടപ്പെട്ട വിഭവങ്ങളൊരുക്കി. കുട്ടി താമസിച്ച ലയത്തിലെ ഇടുങ്ങിയ മുറിയില്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട മധുര പലഹാരങ്ങള്‍, ബിരിയാണി, ചോക്കലേറ്റ്,ഐസ്‌ക്രീം തുടങ്ങിയവ നിരത്തിവെച്ചു.

അവളുടെ ആഗ്രഹപ്രകാരം പേരെഴുതിയ പിറന്നാള്‍ കേക്കും ഒരുക്കി. ബന്ധുക്കളും കുടുംബക്കാരും അയല്‍ക്കാരും വീട്ടില്‍ ഒത്തുകൂടി.സന്തോഷത്തോടുകൂടി മുറിക്കേണ്ട പിറന്നാള്‍ കേക്ക് വീട്ടുകാരുടെ കരച്ചിലിനിടെയാണ് കുട്ടിയുടെ പിതാവ് മുറിച്ചത്. കരച്ചിലും വിങ്ങലും നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ വിതരണം ചെയ്ത കേക്ക് ബന്ധുക്കളും നാട്ടുകാരും കണ്ണീരോടെ സ്വീകരിച്ചു. രണ്ടു ലയങ്ങളിലായി പതിനാറോളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ ഏവരുടെയും കണ്ണിലുണ്ണിയായിരുന്നു ആ ആറു വയസ്സുകാരി.

സമീപവാസിയായ അര്‍ജുന്‍ എന്ന 22 കാരനാണ് കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മൂന്നുവര്‍ഷമായി കുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയിരുന്ന പ്രതി, പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ മരിച്ചെന്നു കരുതി മുറിക്കുള്ളില്‍ പഴക്കുല തൂക്കുന്ന കയറില്‍ കെട്ടിത്തൂക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News