NationalNews

അഴിമതി നിഴലിൽ കർണാടക ബിജെപി,തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ, കോടികൾ പിടിച്ചു, എംഎൽഎ മുങ്ങി

ബെംഗളൂരു: ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കെ പാര്‍ട്ടി എംഎല്‍എ അഴിമതി കേസില്‍ കുടുങ്ങിയത് ബിജെപിക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം നിരന്തരം അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് ബിജെപി എംഎല്‍എ മാദല്‍ വിരുപാക്ഷപ്പയുടെ മകനില്‍ നിന്ന് 7.7 കോടി രൂപ ലോകായുക്ത പിടികൂടിയിരിക്കുന്നത്. പിതാവിന് വേണ്ടിയാണ് കൈക്കൂലി വാങ്ങിയതെന്ന മകന്‍ പ്രശാന്ത് മാദല്‍ മൊഴി നല്‍കിയതോടെ വിരുപാക്ഷപ്പ ഒളിവില്‍ പോയിരിക്കുകയാണ്.

’40 ശതമാനം കമ്മീഷന്‍’ എന്ന പ്രചാരണത്തോടെ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേരത്തെ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങളില്‍ ഇതിനകം തന്നെ ബിജെപി പ്രതിരോധത്തിലാണ്. ഇതിനിടെയാണ് വിരുപാക്ഷപ്പയുടെ മുങ്ങല്‍.

ബെംഗളൂരു ജലവിതരണവകുപ്പ് ചീഫ് അക്കൗണ്ടന്റായ പ്രശാന്തിന്റെ വീട്ടില്‍നിന്ന് ആറുകോടി രൂപയും ഓഫീസില്‍നിന്ന് 2..02 കോടി രൂപയുമാണ് കണ്ടെത്തിയത്. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് പ്രശാന്തിനെ അറസ്റ്റുചെയ്തതിനുപിന്നാലെയാണ് ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തിയത്. മകന്‍ അറസ്റ്റിലായതിനുപിന്നാലെ മാദല്‍ വിരുപാക്ഷപ്പ കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡ് (കെ.എസ്.ഡി.എല്‍.) അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. നിലവില്‍ അദ്ദേഹം ഒളിവിലാണ്.

72-കാരനായ മാദല്‍ വിരുപാക്ഷപ്പ ദാവണഗെരെ ചന്നാഗിരി എം.എല്‍.എ.യാണ്. നിലവില്‍ അദ്ദേഹത്തിന്റെ രണ്ടാം ടേമാണിത്. ലിംഗായത്ത് ഉപവിഭാഗമായ സാദര്‍ ലിംഗായത്ത് സമുദായ അംഗമായ വിരുപാക്ഷപ്പ മുന്‍ മുഖ്യമന്ത്രിയും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമായ ബി.എസ്.യെദ്യൂരപ്പയുടെ അടുത്ത അനുയായി കൂടിയാണ്.

കോണ്‍ഗ്രസിലൂടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന വിരുപാക്ഷപ്പ 2008-ലാണ് ആദ്യമായി ജയിച്ചത്.

2012-ല്‍ യെദ്യൂരപ്പ ബിജെപിയുമായി വഴിപിരിഞ്ഞ് കെജിപി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം നിന്ന് കൂറ് പുലര്‍ത്തി. എന്നാല്‍ ആ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വണ്ഡാല്‍ രാജണ്ണയോട് പരാജയപ്പെട്ടു. 2014 യെദ്യൂരപ്പ ബിജെപിയിലേക്ക് തിരിച്ചെത്തിയപ്പോള്‍ വിരുപാക്ഷപ്പയും ഒപ്പം വന്നു. 2018-ല്‍ ചന്നാഗിരിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് മന്ത്രി സ്ഥാനം കിട്ടിയില്ല. രണ്ട് വര്‍ഷത്തിന് ശേഷം യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന സമയത്ത് കെ.എസ്.ഡി.എല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിയോഗിക്കുകയായിരുന്നു.

ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള വിരുപാക്ഷപ്പ ഇത്തവണ മത്സര രംഗത്ത് നിന്ന് മാറുമെന്ന സൂചനയുണ്ടായിരുന്ന. പകരം മൂത്ത മകന്‍ പാദല്‍ മല്ലികാര്‍ജുനെ മത്സരിപ്പിക്കാനായിരുന്നു നീക്കം. ദാവന്‍ഗെരെ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം കൂടിയാണ് മല്ലികാര്‍ജുന്‍. വിരുപാക്ഷയുടെ പിന്‍ഗാമി എന്ന നിലയില്‍ മണ്ഡലം കേന്ദ്രീകരിച്ച് ഇതിനോടകം പ്രവര്‍ത്തനങ്ങളും മല്ലികാര്‍ജുന്‍ തുടങ്ങിയിരുന്നു.

ഇതിനിടെ എംഎല്‍എക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ ബിജെപി അകലം പാലിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് ഇത്തരം അഴിമതികള്‍ മൂടിവെക്കപ്പെട്ടെന്നും തങ്ങളുടെ കാലത്ത് മുഖം നോക്കാതെ മറുപടി എടുക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു.

‘ലോകായുക്ത ഒരു സ്വയംഭരണ സ്ഥാപനമാണ്. തെളിവുകള്‍ സഹിതം കണ്ടെത്തിയ പണത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കും. പണം ആരുടേതായാലും എല്ലാം പുറത്തുവരണം. അത് എല്ലാവരും അറിഞ്ഞിരിക്കണം. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈക്കൂലി ചോദിച്ചതിനെ തുടര്‍ന്ന് ഒരു വ്യക്തി നല്‍കിയ പരാതിയാണ് പ്രശാന്തിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് ലോകായുക്ത എഫ്‌ഐആറില്‍ പറയുന്നു. ബെംഗളൂരു ക്രസന്റ് റോഡിലുള്ള പിതാവ് വിരുപാക്ഷപ്പയുടെ ഓഫീസില്‍ വെച്ച് കൈക്കൂലി വാങ്ങുമ്പോഴാണ് പ്രശാന്തിനെ പിടികൂടിയതെന്നും ലോകായുക്ത ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2.02 കോടി രൂപ പ്രശാന്തിന്റ കൈയില്‍ നിന്ന് പിടികൂടി. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 6.1 കോടി രൂപയും കണ്ടെടുത്തു. വിരുപാക്ഷപ്പയെ ഒന്നാം പ്രതിയായും പ്രശാന്തിനെ രണ്ടാം പ്രതിയായിട്ടുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button