ട്രൂനാറ്റ് മെഷീനിറക്കാന്‍ തൊഴിലാളികള്‍ ചോദിച്ചത് 16000 രൂപ; ഒടുവില്‍ ഡോക്ടറും ജീവനക്കാരും ചേർന്ന് മെഷീന്‍ ഇറക്കി

ആലപ്പുഴ: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ കൊറോണ ടെസ്റ്റ് നടത്താനുള്ള ട്രൂനാറ്റ് മെഷീന്‍ ഇറക്കാന്‍ സിഐടിയു യൂണിയന്‍കാര്‍ കൂലിയായി ചോദിച്ചത് 16,000 രൂപ. മെഷീന്‍ ഇറക്കാനായി 9,000 രൂപ വരെ വാഗ്ദാനം ചെയ്തിട്ടും തൊഴിലാളികള്‍ വഴങ്ങിയില്ലെന്നാണ് ആരോപണം. ഇന്നലെ വൈകുന്നേരമാണ് തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ട്രൂനാറ്റ് മെഷീന്‍ എത്തിയത്. മെഷീന്‍ ഇറക്കാനായി ഇന്ന് രാവിലെയാണ് സിഐടിയു യൂണിയനെ ആശുപത്രി അധികൃതര്‍ സമീപിച്ചത്.

എന്നാല്‍ ഇറക്കു കൂലിയായി സിഐടിയു യൂണിയന്‍കാര്‍ അമിത കൂലി ആവശ്യപ്പെടുകയായിരുന്നു. അവസാനം 225 കിലോ ഗ്രാം ഭാരമുള്ള മെഷീന്‍ ആശുപത്രി ജീവനക്കാരാണ് ഇറക്കിയത്. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ റൂബിയും ജീവനക്കാരും ചേര്‍ന്നാണ് മെഷീന്‍ ഇറക്കിയത്. പിന്നീട് ഇവര്‍ തന്നെയാണ് ആശുപത്രിയുടെ ഒന്നാം നിലയില്‍ മെഷീന്‍ സ്ഥാപിച്ചതും.

ട്രൂനാറ്റ് മെഷീന്‍ ഒന്നാം നിലയില്‍ എത്തിക്കാനായുള്ള ക്രെയിന്‍ വാടക ഉള്‍പ്പെടെയുള്ള തുകയാണ് ചോദിച്ചതെന്നാണ് സിഐടിയു യൂണിയന്റെ വിശദീകരണം. എന്നാല്‍ ക്രെയിനിന്റെ സഹായമില്ലാതെ തന്നെ ആശുപത്രി അധികൃതര്‍ മെഷിന്‍ ആശുപത്രിയുടെ ഒന്നാം നിലയില്‍ എത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News