ദിലീപ് ഇന്നും കോടതിയില്‍ ഹാജരായില്ല; ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള വിദഗ്ധന്‍ ആരെന്ന് അറിയിക്കണമെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി ദിലീപ് വിചാരണ നടപടികള്‍ക്കായി ഇന്നും കോടതിയില്‍ ഹാജരായില്ല. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ദിലീപ് വിദേശത്തായിരുന്നു. എന്നാല്‍ തിങ്കളാഴ്ച തിരിച്ചെത്തിയെങ്കിലും ഇന്നും കോടതിയില്‍ എത്തിയില്ല. അഭിഭാഷകന്‍ മുഖേന അവധിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള മറ്റ് പ്രതികളെല്ലാം ഇന്ന് കോടതിയില്‍ ഹാജരായി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന വിദഗ്ധന്‍ ആരാണെന്ന് 10 ദിവസത്തിനകം അറിയിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. ഈ ദൃശ്യങ്ങളുടെ പകര്‍പ്പ് തേടി ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. രണ്ടാമത്തെ സിറ്റിംഗാണ് ഇന്ന് നടന്നത്. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ദിലീപിന് കാണാമെന്ന് സുപ്രികോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വക്കീലിനൊപ്പമിരുന്ന് കാണാനുള്ള അനുവാദമാണ് നല്‍കിയത്. അതിനുള്ള അപേക്ഷ ദിലീപിന് വേണ്ടി അഭിഭാഷകന്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനിടെയാണ് ദൃശ്യങ്ങള്‍ പരിശോധിക്കുന്ന വിദഗ്ധന്‍ ആരെന്ന് അറിയിക്കണമെന്ന് വിചാരണ കോടതി നിര്‍ദേശിച്ചത്. അതിന് വേണ്ടി ഒരാഴ്ച അനുവദിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News