തൃശൂർ: ആഡംബര കാറിൽ കഞ്ചാവ് കടത്തിയ കേസിൽ ഒഡീഷ ഗജപതി ജില്ലയിൽ നിന്നും രണ്ടു പേരെക്കൂടി തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. നമിത പരീച്ച, അരുൺ നായിക് എന്നിവരാണ് അറസ്റ്റിലായത്. നെടുപുഴ പൊലീസ് ഇൻസ്പെക്ടർ ടി ജി ദിലീപ് നയിച്ച സംഘം അതിസാഹസികമായാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മെയ് അഞ്ചാം തീയതിയാണ് 221 കിലോ കഞ്ചാവ് കാറിൽ കടത്തുകയായിരുന്ന നാലംഗ സംഘത്തെ നെടുപുഴ പൊലീസും തൃശൂർ സിറ്റി ലഹരിവിരുദ്ധ വിഭാഗവും ചേർന്ന് അറസ്റ്റ് ചെയ്തത്. തൃശൂർ ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകന്റെ നിർദേശപ്രകാരം ടി ജി ദീലീപിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ശ്രമം ആരംഭിച്ചത്.
തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ഒഡീഷയിലെ ഗജപതി ജില്ലയിലെ അഡബാ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാടിനാൽ ചുറ്റപ്പെട്ട ഗ്രാമത്തിൽ നടന്നുവരുന്ന കഞ്ചാവ് കൃഷിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
ആദ്യം അറസ്റ്റ് ചെയ്ത നാലു പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളാണ് കേസിൽ നിർണ്ണായകമായത്. ഗജപതി ജില്ലയിലെ ‘ഗഞ്ചറാണി’ എന്ന് കുപ്രസിദ്ധിയാർജ്ജിച്ച നമിത പരീച്ച എന്ന സ്ത്രീയെക്കുറിച്ച് ഇവരിൽ നിന്ന് വിവരങ്ങൾ ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരാണ് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നതിന് നേതൃത്വം നൽകുന്നത് എന്ന വിവരം ലഭിച്ചു.
ഇവരുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച അന്വേഷണസംഘം, കഞ്ചാവ് വിറ്റ പണം വാങ്ങുന്നതിനായി കേരളത്തിലേക്ക് വരികയായിരുന്ന നമിതയുടെ പങ്കാളിയും കേസിലെ ഇടനിലക്കാരനുമായ സാജനെ ജൂൺ 14ന് പാലക്കാട് വെച്ച് പിടികൂടി. തുടർന്ന് സാജനുമായി സംഘം ഒഡീഷയിൽ എത്തുകയും അതീവ രഹസ്യമായി പത്തുദിവസത്തോളം ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിൽ അവിടത്തെ കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ലഭിക്കുകയുമായിരുന്നു.
വർഷങ്ങളായി കേരളം, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്തിന് നേതൃത്വം കൊടുക്കുന്ന മാഫിയതലവനാണ് നമിത പരീച്ച. ആദ്യമായാണ് ഇവർ അറസ്റ്റിലാകുന്നത്. നമിതയുടെ ഭർത്താവ് സാജന്റെ പേരിൽ ഒഡീഷയിലെ മോഹന പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കടത്തിയതിന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിൽ എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള മലയാളികളും പ്രതികളാണ്. ആ കേസിൽ സാജൻ തോമസ് ഏഴുവർഷത്തോളം ബെർഹാംപൂർ, പർലാക്കാമുണ്ഡി ജയിലുകളിൽ കിടന്നിട്ടുണ്ട്.
പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണസംഘത്തിൽ നെടുപുഴ ഇൻസ്പെക്ടർ ടി ജി ദിലീപിനെ കൂടാതെ തൃശൂർ സിറ്റി പോലീസ് ലഹരി വിരുദ്ധ വിഭാഗത്തിലെ എസ്ഐ പി രാഗേഷ്, എഎസ്ഐ സന്തോഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടിവി ജീവൻ, വിബിൻദാസ്, രഞ്ജിത്ത്, അക്ഷയ്, അർജുൻ എന്നിവരാണ് ഉണ്ടായിരുന്നത്.