ബാലഭാസ്‌കറിന്റെ മരണം; നുണ പരിശോധനയ്ക്ക് സമ്മതം അറിയിച്ച് നാലു സാക്ഷികള്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ദുരൂഹ മരണത്തില്‍ നുണപരിശോധനയ്ക്ക് നാലു സാക്ഷികള്‍ സമ്മതം അറിയിച്ചു. പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, കലാഭവന്‍ സോബി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരാണ് സമ്മതം അറിയിച്ചത്. തിരുവനന്തപുരം സിജെഎം കോടതിയാണ് സിബിയുടെ നുണപരിശോധന അപേക്ഷ പരിഗണിക്കുന്നത്. ഡല്‍ഹി, ചെന്നൈ ഫോറന്‍സിക് ലാബിലെ വിദഗ്ദ സംഘമാണ് നുണ പരിശോധന നടത്തുന്നത്. നേരത്തെ, ഇവര്‍ നാല് പേരെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുന്‍പ് ഒരു സംഘം ആളുകള്‍ കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടിരുന്നുവെന്ന് കലാഭവന്‍ സോബി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു.

ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ കൂടുതല്‍ ദുരൂഹത ഉന്നയിച്ചത് പ്രകാശന്‍ തമ്പിക്ക് എതിരെയായിരുന്നു. ബാലഭാസ്‌കറും പ്രകാശന്‍ തമ്പിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അടക്കം ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി ഉണ്ണിയും ബാലഭാസ്‌കറിന്റെ ബന്ധു പ്രിയ വേണുഗോപാലും ആരോപണം ഉന്നയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News