വാഷിങ്ടൻ: റഷ്യയിൽ തടവിലായിരുന്നബാസ്‌കറ്റ്‌ബോൾ സൂപ്പർതാരം ബ്രിട്‌നി ഗ്രൈനറെ മോചിപ്പിച്ച് അമേരിക്ക. അമേരിക്കയിൽ തടവിലായിരുന്ന കുപ്രസിദ്ധ ആയുധ വ്യാപാരി വിക്ടർ ബൗട്ടിനെ റഷ്യയ്ക്കു വിട്ടുകൊടുത്താണ് ബ്രിട്‌നി ഗ്രൈനറുടെ മോചനം സാധ്യമാക്കിയത്്. യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിൽ ഉന്നതതല ഇടപെടലിനെ തുടർന്നാണ് ഇതു സാധ്യമായത്.
ഇരുരാജ്യങ്ങളിലും ജയിലിലായിരുന്ന ഇവരെ ദുബായിൽ എത്തിച്ചു കൈമാറി അതതു രാജ്യങ്ങളിലേക്കു കൊണ്ടുപോയി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലവ്‌റോവിനെ നേരിട്ടു വിളിച്ച് ബ്രിട്‌നിയുടെ മോചനത്തിനു വഴിയൊരുക്കിയത്. രണ്ടു തവണ ഒളിംപിക് സ്വർണ മെഡൽ നേടിയ യുഎസ് ടീം അംഗവും വനിതാ ദേശീയ ബാസ്‌കറ്റ്‌ബോൾ അസോസിയേഷന്റെ ഫീനിക്‌സ് മെർക്കുറി ടീമിലെ സൂപ്പർ താരവുമാണ് ബ്രിട്‌നി.
ലഹരിപദാർഥം കൈവശം വച്ചതിന് റഷ്യൻ അധികൃതർ ഫെബ്രുവരി 17ന് മോസ്‌കോ വിമാനത്താവളത്തിൽ വെച്ച് ബ്രിട്‌നിയെ അറസ്റ്റുചെയ്തു. അബദ്ധത്തിൽ സംഭവിച്ചതാണെന്ന ബ്രിട്‌നിയുടെ വാദം തള്ളി റഷ്യൻ കോടതി ഒമ്പത് വർഷം തടവിന് ശിക്ഷിച്ചു. അവരെ മോചിപ്പിക്കുന്നതിന് ആരാധകരുടെ മുറവിളി ശക്തമായതോടെ യുഎസ് ഭരണകൂടം ഉന്നതതല ശ്രമം തുടങ്ങി.
ബ്രിട്‌നിയുടെ മോചനത്തിന് പകരമായി റഷ്യ മുന്നോട്ട് വെച്ചത് ബൗട്ടിന്റെ മോചനമായിരുന്നു. യുഎസിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ ആയുധങ്ങൾ അനധികൃതമായി വിറ്റ മുൻ റഷ്യൻ സൈനികനും ‘മരണ വ്യാപാരി’ എന്നും ലോകം തേടുന്ന ഏറ്റവും വലിയ കുറ്റവാളിയെന്നും പേരുകേട്ട ആയുധക്കച്ചവടക്കാരനാണ് വിക്ടർ ബൗട്ട്.
2008 ൽ തായ്‌ലൻഡിൽ വച്ച് യുഎസ് അധികൃതർ പിടികൂടുകയായിരുന്നു. 2012 ൽ യുഎസ് കോടതി ബൗട്ടിന് 25 വർഷം ജയിൽശിക്ഷ വിധിച്ചു. ബൗട്ട് നിരപരാധിയാണെന്നും ശിക്ഷ അനീതിയാണെന്നുമായിരുന്നു റഷ്യയുടെ നിലപാട്. ബൗട്ടിന്റെ ജീവചരിത്രം ആസ്പദമാക്കി നിർമ്മിച്ച ‘ലോർഡ് ഓഫ് വാർ’ എന്ന ഹോളിവുഡ് ചിത്രം സുപ്പർഹിറ്റായിരുന്നു.

