ഇന്ന് രാത്രി ഒമ്പത് മണിക്ക് 9 മിനിറ്റ് ലൈറ്റ് കെടുത്തുക; തൊഴിലില്ലാഴ്മയുടെ അന്ധകാരം പ്രധാനമന്ത്രിയെ അറിയിക്കാന്‍ വേറിട്ട പ്രതിഷേധവുമായി സമാജ്‌വാദി പാര്‍ട്ടി

ലക്നൗ: തൊഴിലില്ലാതെ ഇന്ത്യന്‍ യുവത്വം അന്ധകാരത്തിലാണെന്ന് പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും ഓര്‍മ്മിപ്പിക്കാന്‍ ഇന്ന് രാത്രി 9 മണിക്ക് 9 മിനിറ്റ് ലൈറ്റ് കെടുത്തി ഇരുട്ടത്തിരിക്കാന്‍ ആഹ്വാനം ചെയ്ത് സമാജ്വാദി പാര്‍ട്ടി. രാജ്യത്തെ തൊഴിലില്ലായ്മയ്ക്കെതിരേ ശബ്ദമുയര്‍ത്താന്‍ ഒമ്പത് മിനിറ്റ് ഇരുട്ട് ആക്കാന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. യുവാക്കള്‍ നിശ്ചയദാര്‍ഡ്യത്തോടെ അധികാരികളുടെ ഉറക്കം കെടുത്താന്‍ ആവശ്യപ്പെടുന്നു.

തൊഴിലില്ലായ്മയുടെ ഇരുളില്‍ കഴിയുന്ന പണിയില്ലാത്ത യുവാക്കളോടും അവരുടെ കുടുംബത്തോടും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രാത്രി 9 മിനിറ്റ് വിളക്കുകള്‍ കെടുത്താനാണ് അഖിലേഷിന്റെ ആഹ്വാനം. ഇതിനായി ”9 ബജേ 9 മിനിറ്റ് നോമോര്‍ ബിജെപി” എന്ന ഹാഷ്ടാഗിലാണ് നേതാവിന്റെ പ്രചരണം. വിദ്യാഭ്യാസവും ഡിഗ്രിയും നേടി പണിയില്ലാതെ കുട്ടികള്‍ വീട്ടില്‍ കുത്തിയിരിക്കുകയാണ്.

സര്‍ക്കാര്‍ ഇവര്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്ന് അഖിലേഷിന് പിന്തുണ നല്‍കി സമാജ്വാദിപാര്‍ട്ടി നേതാവ് അനുരാഗ് ഭദൗരിയയും പറയുന്നു. യുവാക്കള്‍ എന്ത് തെറ്റാണ് ചെയ്തത്? ജോലി ഒരുക്കിക്കൊടുക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇക്കാര്യത്തിലുള്ള തങ്ങളുടെ പ്രതിഷേധം സൂചിപ്പിക്കാനായി അഭ്യസ്ത വിദ്യരുടെ മുറവിളി ഏറ്റെടുത്ത് വിളക്കുകള്‍ കെടുത്തുന്നതായി അനുരാഗ് പറഞ്ഞു.

തൊഴിലില്ലായ്മ മുഖ്യ വിഷയമാക്കി കോണ്‍ഗ്രസും കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാരിനെതിരേ രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകരുന്നതിനാല്‍ തൊഴിലില്ലായ്മ കൂടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല.

രാജ്യത്തെ തൊഴില്‍ശേഷി 42.8 കോടിയാണ്. ഇതില്‍ 3.6 കോടിയും തൊഴിലില്ലാത്തവണാണ്. തൊഴിലവസരം സൃഷ്ടിക്കലാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ട കാര്യമെന്നും പറഞ്ഞു. 12 കോടി തൊഴിലവസരങ്ങളാണ് ഇല്ലാതായതെന്നും സമ്പദ് വ്യവസ്ഥയില്‍ നിന്നും അഞ്ച് ട്രില്യണ്‍ ഡോളറാണ് അപ്രത്യക്ഷമായതെന്നും സാധാരണക്കാരന്റെ വരുമാനം കൂടിയാണ് അപ്രത്യക്ഷമായതെന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News