സ്വപ്‌ന പത്താം ക്ലാസ് പാസായിട്ടില്ല! കൈയ്യിലുള്ളത് വ്യാജ ബിരുദം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി വിദേശത്തുള്ള സഹോദരന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിദേശത്തുള്ള സഹോദരന്‍ രംഗത്ത്. തന്റെ അറിവില്‍ സ്വപ്ന പത്താം ക്ലാസ് പാസായതായിട്ടില്ലെന്ന് അമേരിക്കയിലുള്ള മൂത്ത സഹോദരന്‍ ബ്രൈറ്റ് സുരേഷ് വ്യക്തമാക്കി. താന്‍ നാട്ടിലേക്ക് വരാത്തത് കള്ളക്കേസില്‍ കുടുക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയിട്ടാണെന്നും സഹോദരന്‍ വെളിപ്പെടുത്തി. ‘ഉന്നത സ്വാധ്വീനം കൊണ്ടാകാം സ്വപ്നയ്ക്ക് കോണ്‍സുലേറ്റില്‍ ജോലി കിട്ടിയത്. ഇന്ത്യയിലേക്ക് വരാത്തത് അവള്‍ ഉപദ്രവിക്കുമെന്ന ഭയത്തിലാണെന്നും’ ബ്രൈറ്റ് സുരേഷ് ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.

മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍ നിന്ന് 2011ല്‍ ബികോം എടുത്തുവെന്ന രേഖയാണ് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി ബന്ധപ്പെട്ട് റിക്രൂട്‌മെന്റില്‍ നല്‍കിയിരിക്കുന്നത്. അതേസമയം, തൊഴില്‍ പോര്‍ട്ടലിലെ ഹോം പേജില്‍ ബികോം കോഴ്‌സ് ഇല്ലാത്ത ജലന്തര്‍ ഡോ. ബി.ആര്‍ അംബേദ്കര്‍ എന്‍ഐടിയില്‍ നിന്ന് ബികോം എടുത്തതായാണു രേഖപ്പെടുത്തിയിരുന്നത്.

അതേസമയം,സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സരിത്തിന്റെ കൂട്ടാളി സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണം കസ്റ്റംസ് പിടിച്ചവിവരം പുറത്തു വന്നതു മുതല്‍ സന്ദീപ് ഒളിവിലാണ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് ലഭിക്കുന്ന സൂചന. സന്ദീപ് നായരുടെ ഭാര്യ സൗമ്യയെയാണ് കസ്റ്റംസ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്.

സ്വപ്നയെ കണ്ടെത്താന്‍ വിപുലമായ തിരച്ചില്‍ നടത്തിയിരുന്നു. സ്വപ്നയുമായി ബന്ധമുള്ള ചില കേന്ദ്രങ്ങള്‍ കൊച്ചിയിലെ അഭിഭാഷകരുമായി ബന്ധപ്പെട്ടു എന്ന വിവരം ലഭിച്ചിട്ടുണ്ട്. സ്വപ്‌നയുടെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ ഏതാണ്ട് ആറ് മണിക്കൂര്‍ കസ്റ്റംസ് തിരച്ചില്‍ നടത്തിയിരുന്നു. ചില രേഖകളും പെന്‍ഡ്രൈവും ലാപ്ടോപ്പും ഇവിടെ നിന്നും കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News