സംസ്ഥാനത്ത് പരീക്ഷ നടത്തിപ്പിന് പ്രത്യേക സമിതി; ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

തിരുവനന്തപുരം: പരീക്ഷ നടത്തിപ്പ് ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. ആസൂത്രണ ബോര്‍ഡ് അംഗം ബി. ഇക്ബാല്‍ ചെയര്‍മാനായ ആറംഗ സമിതിയെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

അധ്യായന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് സമിതി രൂപീകരിച്ചത്. കോവിഡിനെ തുടര്‍ന്നു പരീക്ഷകള്‍ മാറ്റിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.

ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്, കേരള സര്‍വ്വകലാശാല പ്രോ വിസി അജയകുമാര്‍ എന്നിവരാണ് അംഗങ്ങള്‍.

അതേസമയം, 2020 ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയുള്ള കാലയളവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഒഎംആര്‍, ഓണ്‍ലൈന്‍, ഡിക്‌റ്റേഷന്‍, എഴുത്തുപരീക്ഷകളും മാറ്റിയതായി പിഎസ്‌സി ഇന്നലെ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സ്ഥലം,സമയം എന്നിവ പുതുക്കിയ തീയതിയോടൊപ്പം പിന്നീട് അറിയിക്കും. വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും നീട്ടി വച്ചിട്ടുണ്ട്. 20-03-2020 മുതല്‍ 18-06-2020 വരെയുള്ള കാലാവധിയില്‍ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് 19-06-2020 വരെ നീട്ടി വെക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News