ബലാത്സംഗ ശ്രമത്തിനിടെ സ്വന്തം അമ്മയെ മകന്‍ കൊലപ്പെടുത്തിയ കേസിൽ നാളെ വിധി, സംഭവം നടന്നത് മലപ്പുറത്ത്

നിലമ്പൂര്‍:ബലാത്സംഗ ശ്രമത്തിനിടെ സ്വന്തം അമ്മയെ മകന്‍ കൊലപ്പെടുത്തിയ കേസിൽ നാളെ വിധി പറയും. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ആണ് വിധി പ്രഖ്യാപിക്കുക. പോത്തുകല്‍ ഉദിരകുളം പെരിങ്ങനത്ത് ശശിയുടെ ഭാര്യ രാധാമണിയെ (47) ആണ് മകൻ പ്രജിത്ത് കുമാർ (20) കൊലപ്പെടുത്തിയത്.

2017 ഏപ്രിൽ പത്തിന് പകൽ രണ്ടു മണിക്കാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം. മകൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത് രാധാമണി തടഞ്ഞു. ഇതിലുള്ള വിരോധം മൂലം സ്വന്തം അമ്മയുടെ തല ചുമരിലിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഭർത്താവ് ശശി ജോലി കഴിഞ്ഞെത്തിയപ്പോഴാണ് രാധാമണി അവശനിലയിൽ കിടക്കുന്നത് കണ്ടത്.

ഉടൻ തന്നെ രാധാമണിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരണപ്പെടുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന രാധാമണി മരുന്നു കഴിച്ച് മയങ്ങിക്കിടക്കുന്ന സമയത്ത് മൂത്തമകനായ പ്രതി പലതവണ ബലാൽസംഗം ചെയ്തുവെന്നും പരാതിയുണ്ട്.പകൽ സമയങ്ങളിലായിരുന്നു ഒരു വർഷത്തോളം തുടർന്ന പീഡനം.

രാധാമണിയുടെ ഭര്‍ത്താവ് ശശിയുടെ പരാതിയിൽ പോത്തുകൽ പൊലീസ് 2017 ഏപ്രിൽ 13നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ 50 സാക്ഷികളുണ്ട്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി വാസു ഹാജരാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News