നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കുഴഞ്ഞ് വീണ് മരിക്കുന്നതിന് കാരണം സൈലന്റ് ഹൈപോക്‌സിയ; ഞെട്ടിക്കുന്ന കണ്ടെത്തല്‍

തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ വൈറസ് ബാധിതര്‍ കുഴഞ്ഞുവീണു മരിക്കുന്നതിന് കാരണം രക്തത്തില്‍ ഓക്സിജന്റെ കുറവ് മൂലം സംഭവിക്കുന്ന സൈലന്റ് ഹൈപോക്സിയ എന്ന് കൊവിഡ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. സാധാരണ നിലയില്‍ ഓക്സിജന്‍ കുറഞ്ഞാല്‍ ശ്വാസതടസ്സം അനുഭവപ്പെടും. എന്നാല്‍ വൈറസ് ബാധിച്ചവരുടെ ശ്വാസകോശത്തിലെ രക്തം കട്ടപിടിക്കുന്നതിനാല്‍ ശ്വാസതടസ്സം സംഭവിക്കുന്നതു തിരിച്ചറിയാനാവില്ല സമിതി വ്യക്തമാക്കുന്നു.

പഠനം നടത്തിയാണ് സൈലന്റ് ഹൈപോക്സിയ കണ്ടെത്തിയതെന്ന് കൊവിഡ് വിദഗ്ധസമിതി ചെയര്‍മാന്‍ ഡോ ബി ഇക്ബാല്‍ ഉന്നതതല യോഗത്തില്‍ വിശദീകരിച്ചു. ഓക്സിജന്‍ കുറയുന്നതിലൂടെ രോഗി മെല്ലെ മരിക്കും. ഇതര രോഗങ്ങള്‍ ഉള്ളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണു സൈലന്റ് ഹൈപോക്സിയയ്ക്കു സാധ്യത കൂടുതലെന്നും സമിതി വിലയിരുത്തി.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഓക്സിജന്റെ അളവ് വീടുകളില്‍ എത്തി പരിശോധിക്കുന്ന സംവിധാനം ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓക്സിജന്റെ അളവ് പരിശോധിക്കാനായി പോര്‍ട്ടബിള്‍ പള്‍സ് ഓക്സിമീറ്ററുകള്‍ വാങ്ങും. 95-100 ആയിരിക്കണം ഓക്സിജന്‍ നില. ഇതില്‍ താഴെയായാല്‍ രോഗിയെ ആശുപത്രിയിലേക്കു മാറ്റണം.ശരാശരി 1500 രൂപയാണ് ഓക്സിമീറ്ററിന്റെ വില. ഇത് ആശ വര്‍ക്കര്‍മാരെ ഏല്‍പിച്ചു നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിശോധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News