രാജ്യത്ത് ആദ്യമായി മൂന്നടി ഉയരക്കാരന് ഡ്രൈവിങ് ലൈസന്‍സ്; ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്കു നാമനിര്‍ദേശം

ഹൈദരാബാദ്: മൂന്നടി ഉയരമുളള ആള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി ഡ്രൈവിങ് ലൈസന്‍സ്. ഹൈദരാബാദ് കുക്കട്ട്പള്ളി സ്വദേശിയായ 42കാരന്‍ ഗാട്ടിപ്പള്ളി ശിവലാല്‍ എന്ന വ്യക്തിക്കാണ് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് മൂന്നടി ഉയരമുളള വ്യക്തിക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നത്.

ഇതോടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്കു നാമനിര്‍ദേശവുമായി. പൊതുഗതാഗത മാര്‍ഗമാണ് ഇത്രയും കാലം യാത്ര ചെയ്യാന്‍ ആശ്രയിച്ചിരുന്നത്. ഇതേതുടര്‍ന്ന് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ബസിലും മെട്രോയിലുമൊക്കെ യാത്ര ചെയ്യുന്ന സമയങ്ങളില്‍ മറ്റ് യാത്രക്കാരില്‍ നിന്നും നിരവധി മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് ഡ്രൈവിങ് പഠിക്കാന്‍ ശിവലാല്‍ തീരുമാനിച്ചത്.

ഉയരം കുറഞ്ഞവര്‍ക്കായി പ്രത്യേക സീറ്റും മറ്റു സംവിധാനങ്ങളും ഒരുക്കി കാര്‍ പരിഷ്‌കരിക്കുന്ന അമേരിക്കന്‍ പൗരന്റെ വിഡിയോ കണ്ടതാണു ശിവലാലിനു പ്രചോദനമായത്. ആ മാതൃകയില്‍ കാര്‍ പരിഷ്‌കരിച്ചെടുത്തു ഡ്രൈവിങ് പഠിച്ചു. ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചതോടെ ശിവലാലാണ് ഇപ്പോള്‍ ഭാര്യയെ വാഹനം ഓടിക്കാന്‍ പഠിപ്പിക്കുന്നത്.

തന്നെപ്പോലുള്ള ആളുകള്‍ക്ക് ഡ്രൈവിങ് പഠിക്കുന്നതിന് വേണ്ടി നഗരത്തില്‍ ഒരു പ്രത്യേക ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഇന്ത്യയില്‍ ആദ്യമായി ഡ്രൈവിങ് ലൈസന്‍സ് നേടിയ ശിവലാലിന്റെ പേര് തെലുങ്ക് ബുക്ക് ഓഫ് റെക്കോര്‍ഡിലും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും രേഖപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News