BJPക്ക് വോട്ടുചെയ്യുന്നതാണ് ഭേദം’; കോൺഗ്രസിനെ പ്രതിരോധത്തിലാക്കി തൃണമൂലിനെതിരായ അധീറിന്റെ പ്രസംഗം

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ നടത്തിയ പ്രസംഗ വിവാദത്തില്‍ കുടുങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ അധീര്‍ രഞ്ജന്‍ ചൗധരി. തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാള്‍ നല്ലത് ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതാണെന്നുള്ള അധീറിന്റെ പ്രസ്താവനയാണ് വിവാദത്തിലായത്. ഇതിന്റെ വീഡിയോ തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജിലൂടെ പുറത്തുവിട്ടതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലുമായി.

ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ജയിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ മതേതരത്വം ഇല്ലാതാവും. തൃണമൂലിന് വോട്ടുചെയ്യന്നതിനേക്കാള്‍ നല്ലത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതാണ്. ഇങ്ങനെയായിരുന്നു അധീറിന്റെ പ്രസ്താവന.

വീഡിയോ പുറത്തുവന്നതോടെ അധീര്‍ ബംഗാളില്‍ ബി.ജെ.പിയുടെ ബി.ടീമായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണമുന്നയിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ കണ്ണും ചെവിയമായി പ്രവര്‍ത്തിച്ച ശേഷം ഇപ്പോള്‍ അവരുടെ ശബ്ദമായും ചൗധരി മാറിയെന്ന് തൃണമൂല്‍ ആരോപിച്ചു. ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും തൃണമൂല്‍ എക്‌സില്‍ പരാമര്‍ശിച്ചു.

എന്നാല്‍ വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം. ഏത് സന്ദര്‍ഭത്തിലാണ് അധീര്‍ സംസാരിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും ജയറാം രമേശ് പറഞ്ഞു.

കഴിഞ്ഞ 25 വര്‍ഷമായി ബഹ്‌റാംപുരില്‍ നിന്നുള്ള എം.പിയാണ് അധീര്‍ രഞ്ജന്‍ ചൗധരി. ഇത്തവണയും അധീര്‍ തന്നെയാണ് സ്ഥാനാര്‍ഥി. ബംഗാളില്‍ ഇന്ത്യാ സഖ്യമില്ലാതെ അധീറിനെതിരേ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനെയാണ് തൃണമൂല്‍ ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. ഇതോടെ മത്സരം കനക്കുകയും ചെയ്തു. ഇതിനിടെയാണ് അധീറിന്റെ പരാമര്‍ശം വിവാദമായത്. ഇത് തൃണമുല്‍ ആയുധമാക്കുകയും ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News