ഏതെങ്കിലും വണ്ടിയിടിച്ച് ഞാന്‍ മരിച്ചാല്‍ കള്ളുകുടിച്ച് ബോധമില്ലാതെ എല്‍.എസ്.ഡിയടിച്ചു വണ്ടിയിടിച്ചു മരിച്ചെന്നല്ലേ പറയൂ? ഷെയ്ന്‍ നിഗം

കോഴിക്കോട്: തന്റെ പേരില്‍ വ്യാജക്കരാര്‍ വരെ ഉണ്ടാക്കിയെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ അമ്മ സംഘടനയ്ക്കു മനസ്സിലായിട്ടുണ്ടെന്നാണു വിശ്വസിക്കുന്നതെന്ന് നടന്‍ ഷെയ്ന്‍ നിഗം.  അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ തന്റെ കാര്യം ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനോടു ഫോണില്‍ സംസാരിച്ചതായും ഷെയ്ന്‍ പറഞ്ഞു. താന്‍ മുടിമുറിച്ചതിനെതിരെ നിര്‍മാതാക്കള്‍ രംഗത്തെത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘എന്നെ ബാധിക്കുന്നത് ആര്‍ക്കും പ്രശ്നമല്ലെങ്കില്‍ സിനിമയെ ബാധിക്കുന്നത് എനിക്കും പ്രശ്നമല്ല’ എന്നായിരുന്നു ഷെയ്നിന്റെ മറുപടി.

‘നടന്ന കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി അവരോടു പറഞ്ഞു. അപ്പോള്‍ അതിന്റെ ഗൗരവം അവര്‍ക്കു മനസ്സിലായി എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. സിദ്ധിക്ക ബാബുവേട്ടനോടു പറഞ്ഞ ഒരു കാര്യമുണ്ട്- ‘ചില്ലറയൊന്നുമല്ലാട്ടോ അവനെ ഉപദ്രവിച്ചത്’. അതിനര്‍ഥം അവര്‍ക്ക് അതു മനസ്സിലായെന്നാണ്. ഇനി അവരെനിക്കു വേണ്ടി സംസാരിച്ച് ഇതിനൊരു ന്യായമായ പരിഹാരം ഉണ്ടാക്കട്ടെ. ഞാന്‍ പൂര്‍ത്തിയാക്കില്ലെന്നാരോടും പറഞ്ഞിട്ടില്ല. എന്റെ പേരില്‍ വ്യജ കരാറാണ് അവര്‍ സമര്‍പ്പിച്ചിരിക്കുന്നത്. അസോസിയേഷനു പോലും ഇക്കാര്യം അറിയാം. ഹസീബ് എന്ന നിര്‍മാതാവ് ഇക്കാര്യം പറഞ്ഞപ്പോള്‍ ഉടന്‍തന്നെ അവരാ കരാര്‍ മാറ്റി.

ഇതു ജനങ്ങള്‍ അറിയണമെന്നു ഞാന്‍ വിചാരിച്ചതുകൊണ്ടാണ് അവരത് അറിഞ്ഞത്. അല്ലെങ്കില്‍ വധഭീഷണി മുഴക്കിയിട്ട് ഏതെങ്കിലും ഒരു വണ്ടി വന്നിടിച്ചിട്ടു ഞാന്‍ മരിച്ചിട്ടുണ്ടെങ്കില്‍ എന്തു പറയും? ഞാന്‍ കള്ളുകുടിച്ച് ബോധമില്ലാതെ എല്‍.എസ്.ഡിയടിച്ചു വണ്ടിയിടിച്ചു മരിച്ചെന്നല്ലേ പറയൂ. ആര്‍ക്കു നഷ്ടം? വീട്ടുകാര്‍ക്കു പോകും. വേറാര്‍ക്കു പോകും? ആരുമുണ്ടാകില്ല പറയാനും പിടിക്കാനുമൊന്നും. ഇപ്പോ ഈ പറഞ്ഞവരും ഉണ്ടാകില്ല. എനിക്കു പറയാനുള്ള എന്റെ എല്ലാ ബുദ്ധിമുട്ടുകളും ഞാന്‍ സിദ്ധിക്കയോടും ബാബുച്ചേട്ടനോടും പറഞ്ഞു. ഇനി അവരാണ് എനിക്കു വേണ്ടി ചെയ്യേണ്ടത് എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. അമ്മ സംഘടനയില്‍ ഞാനെന്റെ എല്ലാ വിശ്വാസവും അര്‍പ്പിക്കുന്നു. ലാലേട്ടന്‍ പോലും ഇന്നലെ ഫോണില്‍ ബാബുച്ചേട്ടനോടു സംസാരിക്കുകയുണ്ടായി. എനിക്കു നീതി കിട്ടുമെന്നു തന്നെയാണു ഞാന്‍ വിശ്വസിക്കുന്നതെന്നും ഷെയ്ന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News