ഛണ്ഡിഗഢ്: ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 2020-ലെ ബതിൻഡ കുടുംബ കോടതി ഉത്തരവിനെ ചോദ്യംചെയ്ത് യുവതി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ലിസ ഗില്ലാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
പരാതിക്കാരിയായ യുവതിയും അവരുടെ ഭർത്താവും തമ്മിലുള്ള റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണങ്ങൾ സിഡിയിലാക്കി വാദങ്ങൾ തെളിയിക്കാൻ 2020-ൽ ബതിൻഡ കുടുംബ കോടതി ഭർത്താവിന് അനുമതി നൽകിയിരുന്നു. മെമ്മറി കാർഡിലോ മൊബൈൽ ഫോണിലെ ചിപ്പിലോ റെക്കോർഡ് ചെയ്ത സംഭാഷണങ്ങളുടെ സിഡിയും ട്രാൻസ്ക്രിപ്റ്റുകളും സഹിതം അനുബന്ധ സത്യവാങ്മൂലം സമർപ്പിക്കാനാണ് ഭർത്താവിന് കുടുംബ കോടതി അനുമതി നൽകിയത്. ഇതിനുപിന്നാലെ കുടുംബ കോടതി ഉത്തരവിനെ ചോദ്യംചെയ്ത് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇത്തരം സംഭാഷണങ്ങളുടെ ആധികാരിക ഉറപ്പുവരുത്താൻ കഴിയില്ല. കോടതിയിൽ ആദ്യം സമർപ്പിച്ച ഹർജിയിൽ ഇത്തരം സംഭാഷണങ്ങളെക്കുറിച്ചൊന്നും പറയുന്നില്ല. വിവാഹമോചന ഹർജി നൽകുന്നതിന് വർഷങ്ങൾക്ക് മുമ്പേയുള്ള ടെലിഫോൺ സംഭാഷണമാണിതെന്നും ഹർജിക്കാരന്റെ സമ്മതമില്ലാതെ റെക്കോർഡ് ചെയ്തതിനാൽ അവ തെളിവായി സ്വീകരിക്കാൻ സാധിക്കില്ലെന്നും ഭാര്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
അതേസമയം ഭാര്യ ക്രൂരമായി പെരുമാറിയെന്ന് തെളിയിക്കാനുള്ള തെളിവാണിതെന്ന് ഭർത്താവിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഭാര്യയുടെ അറിവോടെയല്ലാതെ അവരുമായുള്ള ടെലിഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ വ്യക്തമായ ലംഘനമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി കുടുംബ കോടതി ഉത്തരവ് റദ്ദാക്കുകയായിരുന്നു.
വിവാഹമോചനം ആവശ്യപ്പെട്ട് 2017-ലാണ് ഭർത്താവ് കോടതിയെ സമീപിച്ചത്. 2009-ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ദമ്പതികൾക്ക് ഒരു മകളുണ്ട്.