‘മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയി’; ബെൽസ് പാൾസി; വെളിപ്പെടുത്തലുമായി നടൻ മനോജ്

കൊച്ചി: ബെല്‍സ് പാള്‍സി എന്ന അസുഖം ബാധിച്ചെന്ന് വെളിപ്പെടുത്തി സിനിമ-സീരിയല്‍ താരം മനോജ്. വിഡിയോ സന്ദേശത്തിലൂടെയായിരുന്നു അസുഖവിവരം അദ്ദേഹം പ്രേക്ഷകരുമായി പങ്കുവച്ചത്. രോഗംമൂലം മുഖത്തിന്റെ ആകൃതിതന്നെ മാറിയെന്ന് താരം പറയുന്നു. മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയി. കഴിഞ്ഞ മാസാണ് ഈ അസുഖം ഉണ്ടെന്ന് തിരിച്ചറിയുന്നത്.

ഒരു രാത്രി ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് മുഖത്തെ പ്രശ്‌നം കണ്ടതെന്നും അദ്ദേഹം പറയുന്നു. ‘വിധി അടിച്ച് ഷേപ്പ് മാറ്റിയ മുഖം.’ നടനും ബീന ആന്റണിയുടെ ഭര്‍ത്താവുമായ മനോജ് കുമാര്‍ യൂട്യൂബില്‍ പങ്കുവച്ച വിഡിയോയുടെ ടൈറ്റില്‍ കണ്ടപ്പോള്‍ ആദ്യം പലര്‍ക്കും അതു തമാശയായിരുന്നു. എന്നാല്‍ തനിക്കു നേരിടേണ്ടി വന്ന പരീക്ഷണത്തെക്കുറിച്ചാണ് മനോജിനു പറയാനുള്ളതെന്ന് അടുത്തറിഞ്ഞപ്പോള്‍ വേദനയോടെയാണ് പലരും ആ സത്യം കേട്ടു. തന്നെ കണ്ടാല്‍ പേടി തോന്നരുത് എന്ന ആമുഖത്തോടെയാണ് മനോജ് തുടങ്ങിയത്.

തന്നെ പിടികൂടിയ ബെല്‍സ് പാള്‍സി അഥവാ ഫേഷ്യല്‍ പാള്‍സിയെക്കുറിച്ച് പിന്നാലെ മനോജിന്റെ വിശദമായി സംസാരിക്കുന്നു. ഇങ്ങനെ വന്നാലും ഭയപ്പെടാതെ മുന്നോട്ടുപോകാനാണ് ഇത്തരത്തില്‍ ഒരു വിഡിയോ ചെയ്യുന്നതെന്നും താരം പറയുന്നു. എസിയുടെ കാറ്റ് മുഖത്തേക്ക് നേരിട്ട് അടിക്കാന്‍ അവസരം ഉണ്ടാക്കരുതെന്നും ഇപ്പോള്‍ ഫിസിയോതെറാപ്പി തുടങ്ങിയെന്നും മനോജ് വ്യക്തമാക്കി.

‘കഴിഞ്ഞ നവംബര്‍ 28നാണ് ജീവിതം മാറ്റിയ ആ സംഭവമുണ്ടാകുന്നത്. രാത്രി ഉറക്കാന്‍ കിടക്കുമ്പോള്‍ എന്തോ തോന്നി. രാവിലെ മാറുമെന്ന് കരുതി. പക്ഷേ മുഖം താല്‍ക്കാലികമായി കോഡിപ്പോയി. തുപ്പിയപ്പോള്‍ ഒരു സൈഡില്‍ കൂടിയാണ് വായില്‍ കൊണ്ട വെള്ളം പുറത്തേക്ക് പോയത്. പല്ല് തേക്കുന്നതിനിടയില്‍ ഒരു അരിക് താഴ്ന്നിരിക്കുന്നു. ഒരു ഭാഗം എന്തോ വീക്കായതു പോലെ. മുഖത്തിന്റെ ഒരു ഭാഗം വര്‍ക്ക് ചെയ്യുന്നില്ലെന്ന് എനിക്ക് മനസിലായി.

ആ നിമിഷങ്ങളില്‍ സ്ട്രോക് ആണോയെന്ന ഭയമുണ്ടായിരുന്നു. ബീനയോട് പറഞ്ഞപ്പോള്‍ എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. ഡോക്ടര്‍ കൂടിയായ എന്റെ അച്ഛന്റെ അനിയനെ വിളിച്ചു. വിഡിയോ കോളിലൂടെ അദ്ദേഹവുമായി സംസാരിച്ചു. എന്റെ പ്രശ്‌നങ്ങളെല്ലാം പറഞ്ഞു. ടെന്‍ഷനടിക്കേണ്ട, ബെല്‍സ് പാള്‍സിയാണെന്ന് അദ്ദേഹമാണ് പറഞ്ഞത്.

ആശുപത്രിയിലെത്തുമ്പോള്‍ എംആര്‍ഐ എടുത്തു നോക്കാന്‍ പറഞ്ഞു. തലയില്‍ വേറെ പ്രശ്നമൊന്നും ഇല്ലെന്നറിഞ്ഞു. ബെല്‍സി പള്‍സി തന്നെയായിരുന്നു. രണ്ടാഴ്ചത്തേക്ക് മെഡിസിന്‍ തുടങ്ങി. ആസ്റ്ററിലും പോയി ഒരു ചെക്കപ്പ് നടത്തി. മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നറിഞ്ഞു.

ഭയങ്കര ടെന്‍ഷനായിരുന്നു. ഈ വിഡിയോ ഇടുന്നതിനോട് വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നു. നമ്മളനുഭവിച്ച് പോകുന്ന ടെന്‍ഷനും കാര്യവും മറ്റുള്ളവര്‍ കൂടി അറിയണം എന്നുള്ളതുകൊണ്ടാണിത്. ഇതു വന്നാല്‍ ആരും ടെന്‍ഷനടിക്കേണ്ട, ഭയപ്പെടണ്ടേ ഇപ്പോള്‍ ഓകെ ആയി തുടങ്ങി. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് പങ്കുവെച്ച വിഡിയോ കുറെപ്പേര്‍ക്ക് പള്‍സ് ഓക്സിമീറ്ററിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞതായി അറിഞ്ഞു. അതാണ് ഇക്കുറി ഇത്തരത്തലൊരു വിഡിയോ പങ്കുവെയ്ക്കാന്‍ തീരുമാനിച്ചത്.’ മനോജിന്റെ വാക്കുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News