ആകാശവാണിയിലെ ‘മഹിളാലയം ചേച്ചി’ വിടവാങ്ങി

തിരുവനന്തപുരം: ആകാശവാണി മുന്‍ ഡെപ്യൂട്ടി സ്‌റ്റേഷന്‍ ഡയറക്ടറും മഹിളാലയം പരിപാടിയുടെ നിര്‍മാതാവുമായിരുന്ന എസ് സരസ്വതിയമ്മ അന്തരിച്ചു. 86 വയസ്സായിരുന്നു. 1965ല്‍ ആകാശവാണിയില്‍ വനിത വിഭാഗം പരിപാടിയുടെ പ്രൊഡ്യൂസറായി ജോലിയില്‍ പ്രവേശിച്ച സരസ്വതിയമ്മ ‘മഹിളാലയം ചേച്ചി’ എന്നാണ് അറിയപ്പെട്ടിരുന്നത്.

സ്ത്രീകള്‍ക്കുവേണ്ടിയുള്ള പരിപാടികള്‍ വിരളമായിരുന്ന അക്കാലത്ത് സാഹിത്യകൃതികളും നാടകങ്ങളും വിവിധ മേഖലകളില്‍ പ്രശസ്തരായ സ്ത്രീകളുടെ വിജയകഥകളുമെല്ലാം കോര്‍ത്തിണക്കി മഹിളാലയം എന്ന പരിപാടി പുനരാവിഷ്‌കരിക്കുകയായിരുന്നു. 1987ലാണ് ആകാശവാണിയില്‍നിന്ന് വിരമിച്ചത്. ആകാശവാണിയിലെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി ‘ആകാശത്തിലെ നക്ഷത്രങ്ങള്‍’, ‘കുപ്പിച്ചില്ലുകളും റോസാദലങ്ങളും’, ‘അമ്മ അറിയാന്‍’ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

വിദ്യാലയങ്ങളില്‍ ആകാശവാണിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഗായകസംഘം രൂപവത്കരിക്കുന്നതിനും സരസ്വതിയമ്മ മുന്‍കൈയെടുത്തു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന കോട്ടുകോയ്ക്കല്‍ വേലായുധന്റെയും ശാരദാമ്മയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ കെ. യശോധരന്‍. ബേക്കറി റോഡ് വിമന്‍സ് കോളജ് ഹോസ്റ്റലിന് എതിര്‍വശം ‘പ്രിയദര്‍ശിനി’യിലാണ് താമസിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News