പുഴയില്‍ തള്ളുന്നതിന് മുമ്പ് വൈഗയുടെ സ്വര്‍ണാഭരണങ്ങള്‍ അഴിച്ചെടുത്തു, വിറ്റ പണം കൊണ്ട് മദ്യവും സിഗററ്റും വാങ്ങി കാറില്‍ സൂക്ഷിച്ചു; കുറ്റബോധമില്ലാതെ സനു മോഹന്‍

കൊച്ചി: മകള്‍ വൈഗയെപുഴയില്‍ തള്ളുന്നതിന് മുമ്പ് സ്വര്‍ണാഭരണങ്ങള്‍ അഴിച്ചെടുത്തിരുന്നെന്ന് പിതാവ് സനു മോഹന്റെ മൊഴി. ഈ ആഭരണങ്ങള്‍ സംസ്ഥാനം വിടും മുമ്പ് തന്നെ വിറ്റ് പണമാക്കിയതായും ആ പണം കൊണ്ട് മദ്യവും സിഗരറ്റും കാറില്‍ കരുതിയതായും ഇയാള്‍ മൊഴി നല്‍കി.

വൈഗയുടെ മാലയും മോതിരവുമാണ് ഇത്തരത്തില്‍ വിറ്റത്. ഇയാളെ കഴിഞ്ഞദിവസം കുടുംബത്തോടൊപ്പം താമസിച്ചിരുന്ന കങ്ങരപ്പടി ശ്രീഗോകുലം അപ്പാര്‍ട്മെന്റ്സില്‍ തെളിവെടുപ്പിനായി കൊണ്ടു വന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തെല്ലും കുറ്റബോധമില്ലാതെയാണ് പ്രതി നടപടികളോട് സഹകരിച്ചത്.

ഫ്ളാറ്റ് നിവാസികളോട് മുഖം തിരിച്ചുനിന്ന ഇയാള്‍ കൂസലില്ലാതെയാണ് പെരുമാരിയത്. തെളിവെടുപ്പിനിടെ ഫ്ളാറ്റ് പരിസരത്തേക്ക് ആരെയും പോലീസ് അടുപ്പിച്ചിരുന്നില്ല. ഫ്ളാറ്റിലെ മുറികളിലെത്തിച്ചു തെളിവെടുപ്പു നടത്തിയ ശേഷം തിരിച്ചിറങ്ങിയ സനുമോഹന്‍ താഴെ കാണാന്‍ നിന്ന ഫ്ളാറ്റ് നിവാസികള്‍ക്കു മുന്നില്‍ പുറം തിരിഞ്ഞു നിന്നു. എന്നാല്‍ പോലീസ്, കൂട്ടംകൂടി നിന്നവര്‍ക്ക് അഭിമുഖമായി സനുമോഹനെതിരിച്ചു നിര്‍ത്തി. അക്കൂട്ടത്തില്‍ സനു മോഹന്‍ പണം കടം വാങ്ങിയ ആരൊക്കെയുണ്ടെന്നു ചോദിക്കുകയും അവരെ സനുമോഹന്‍ കാണിച്ചുകൊടുക്കുകയും ചെയ്തു.

ഇവിടെ നിന്നു പോലീസ് ജീപ്പില്‍ കയറ്റിയ സനു മോഹനെ ഭാര്യ രമ്യയുടെയും വൈഗയുടെയും ഫോണുകള്‍ വലിച്ചെറിഞ്ഞ എച്ച്എംടി റോഡിനു സമീപത്തെ കാടിനു മുന്നിലാണു പിന്നീട് എത്തിച്ചത്. അവിടെ നിന്നു ചേരാനല്ലൂര്‍ ഭാഗത്തേക്കു കൊണ്ടുപോയ ശേഷമാണ് വൈഗയെ പുഴയിലെറിഞ്ഞ മുട്ടാര്‍പുഴയിലെ ചക്യാടം കടവില്‍ എത്തിച്ചത്. കാര്‍ കൊണ്ടുവന്നു നിര്‍ത്തിയ സ്ഥലവും കാറില്‍ നിന്നു വൈഗയെ എടുത്തു കൊണ്ടുപോയ വിധവും പുഴയില്‍ മരത്തിനോടു ചേര്‍ന്നു തള്ളിയിട്ട സ്ഥലവും കാണിച്ചുകൊടുത്തു.

കങ്ങരപ്പടിയില്‍ മൊബൈല്‍ ഫോണ്‍ വിറ്റ കട, ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയ പണമിടപാട് സ്ഥാപനം എന്നിവിടങ്ങളിലും സനു മോഹനെ എത്തിച്ചു തെളിവെടുത്തു. സനു മോഹനുമായി 4 സംസ്ഥാനങ്ങളില്‍ തെളിവെടുപ്പിനായി പോലീസ് പോകുന്നുണ്ട്. തൃക്കാക്കര ഇന്‍സ്പെക്ടര്‍ കെ ധനപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കു പോകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News