ഇടുക്കിയില്‍ ആന്റിജന്‍ ടെസ്റ്റ് അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍

ഇടുക്കി: ഇടുക്കിയില്‍ ആന്റിജന്‍ ടെസ്റ്റ് അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബോഡിമെട്ട് ചെക്ക് പോസ്റ്റിലാണ് സംഭവം. ഉപയോഗിച്ച നിലയിലുള്ള കൈയുറകള്‍, സ്ട്രിപ്പുകള്‍, പഞ്ഞി, മരുന്ന് കുപ്പികള്‍ എന്നിവയാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും അകത്തേയ്ക്ക് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

പതിനേഴ്, പതിനെട്ട് തീയതികളിലാണ് കമ്പംമേട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളില്‍ കൊവിഡ് പരിശോധന നടത്തിയത്. ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ 199 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ പത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ പരിശോധനയ്ക്കുപയോഗിച്ച വസ്തുക്കളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ആരോപണം ഉയര്‍ന്നു. അണുനശീകരണം നടത്തിയ ശേഷം ആളുകളെ പ്രവേശിപ്പിച്ചാല്‍ മതിയെന്നനിലപാടിലാണ് പോലീസ്.

കോട്ടയം ബേക്കല്‍ സ്‌കൂളിലെ മെഗാ വാക്സിനേഷന്‍ ക്യാമ്പില്‍ തര്‍ക്കം. പോലീസ് ടോക്കണ്‍ നല്‍കിയത് മുന്‍ഗണന തെറ്റിച്ചെന്ന് ആക്ഷേപിച്ച് ഒരു വിഭാഗം രംഗത്തെത്തി. വാക്സിനെടുക്കാന്‍ എത്തിയവരും പോലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

ബേക്കല്‍ സ്‌കൂളില്‍ നിരവധി പേരാണ് വാക്സിന്‍ സ്വീകരിക്കാന്‍ എത്തിയത്. ടോക്കണ്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം ഉയര്‍ത്തിയ ആരോപണമാണ് തര്‍ക്കത്തിലേയ്ക്ക് വഴിമാറിയത്. പോലീസും വിഷയത്തില്‍ ഇടപെട്ടു. സാമൂഹിക അകലം കൃത്യമായി പാലിക്കാതെയാണ് ഇവിടെ വാക്സിനേഷന്‍ ക്യാമ്പ് നടത്തുന്നത്.

പാലക്കാട് വാക്സിനേഷന്‍ ക്യാമ്പിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സാമൂഹിക അകലം പാലിക്കാതെയാണ് ഇവിടെ ക്യാമ്പ് നടത്തുന്നത്. മോയന്‍സ് എല്‍. പി സ്‌കൂളിലെ വാക്സിനേഷന്‍ ക്യാമ്പിലാണ് വന്‍ തിരക്ക് അനുഭവപ്പെട്ടത്. വൃദ്ധരുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ഇവിടെ വാക്സിന്‍ സ്വീകരിക്കാന്‍ എത്തിയത്.

പത്തനംതിട്ട ജില്ലയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഗുരുതര ശ്വാസതടസം നേരിട്ട 40 വയസില്‍ താഴെയുള്ള ചിലരുടെ മരണമാണ് സംശയത്തിന് കാരണമെന്ന് ഡിഎംഒ എഎല്‍ ഷീജ പറഞ്ഞു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്തിയില്ലെങ്കില്‍ കടുത്ത വെല്ലുവിളിയാകുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

ജില്ലയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നുണ്ടെങ്കിലും നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ 40 വയസില്‍ താഴെയുള്ള നാല് പേര്‍ ജില്ലയില്‍ മരിച്ചു. ഇവരില്‍ ചിലര്‍ പുറത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സംശയമുണ്ട്.

സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്താത്തതിനാല്‍ ഗുരുതര ശ്വാസതടസത്തോടെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. തീവ്ര ലക്ഷണങ്ങളുള്ള കാറ്റഗറി സി രോഗികളുടെ എണ്ണം കൂടുന്നത് വെല്ലുവിളിയാണ്. തുടക്കത്തില്‍ ദിവസേന പതിനയ്യായിരം പേര്‍ക്ക് വാക്‌സിനേഷന്‍ നടത്തിയെങ്കിലും തിങ്കളാഴ്ച മുതല്‍ ജില്ലയില്‍ വാക്‌സിന്‍ ക്ഷാമം ഉണ്ട്. രണ്ട് ദിവസത്തിനകം ആവശ്യത്തിന് വാക്‌സിന്‍ എത്തുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രതീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News