സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി

ജയ്പൂര്‍: രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റിനെ നീക്കി. കോണ്‍ഗ്രസിന്റെ അനുനയ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി ജയ്പൂരിലെ നിയമസഭാകക്ഷി യോഗത്തില്‍ നിന്ന് സച്ചിന്‍ പൈലറ്റും സംഘവും വിട്ടുനിന്നതിനെ തുടര്‍ന്നാണ് സച്ചിന്‍ പൈലറ്റിനെ മാറ്റുന്നത്. സച്ചിന്‍ പൈലറ്റിനെ പുറത്താക്കണമെന്ന് അശോക് ഗെലോട്ട് ക്യാമ്പ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ജയ്പൂരില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലായിരുന്നു എംഎല്‍എമാരുടെ ആവശ്യം.

രണ്ടാം ഘട്ട നിയമസഭാകക്ഷി യോഗത്തിലൂടെ പ്രശ്നങ്ങള്‍ക്ക് താത്ക്കാലികമായി അറുതി വരുത്താമെന്ന കോണ്‍ഗ്രസ് തീരുമാനിച്ചെങ്കിലും, തങ്ങള്‍ മുന്നോട്ടുവച്ച ഫോര്‍മുലയില്‍ നിന്ന് പിന്മാറില്ലെന്ന് സച്ചിന്‍ പൈലറ്റ് നിലപാട് കടുപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിന് പകരം സുപ്രധാന വകുപ്പുകള്‍ നല്‍കാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ പി ചിദംബരം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ച സച്ചിന്‍ പൈലറ്റ് മുന്‍ നിലപാടില്‍ നിന്ന് മാറ്റമില്ല എന്ന് നേതൃത്വത്തെ അറിയിച്ചു.

104 എംഎല്‍എമാരുടെ പിന്തുണയുള്ള അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ 18 എംഎല്‍എമാരുടെ പിന്തുണയുള്ള സച്ചിന്‍ പൈലറ്റിന് അട്ടിമറിക്കാന്‍ കഴിയില്ല എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതേസമയം, സച്ചിന്‍ പൈലറ്റിനെ ബിജെപി മുതിര്‍ന്ന നേതാവ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാജസ്ഥാന്‍ ബിജെപി നേതാവ് ഓം മതൂറാണ് സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News