KeralaNews

പ്രശ്‌നപരിഹാരത്തിന് വഴിതെളിയുന്നു; ഡ്രൈവിങ് സ്‌കൂൾ ഉടമകളെ ചർച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: ദിവസങ്ങളോളം നീണ്ടുനിന്ന ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ സമരത്തിനൊടുവിൽ ചർച്ചയ്ക്ക് സന്നദ്ധനായി ഗതാഗത മന്ത്രി കെ.ബി ​ഗണേഷ് കുമാർ. ഡ്രൈവിങ് സ്‌കൂൾ പ്രതിനിധികളുമായിചര്‍ച്ച നടത്താന്‍ ഗതാഗത മന്ത്രി തയ്യാറാണെന്ന് അറിയിച്ചതോടെ സമരം അവസാനിക്കാൻ വഴിയൊരുങ്ങി.

ബുധനാഴ്ച വൈകുന്നേരം മൂന്നിനാണ് ചർച്ച. ഡ്രൈവിങ് സ്‌കൂളുകാരുടെ എല്ലാ സംഘടനകളെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവർ നിർദ്ദേശിക്കുന്ന പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തും. ഡ്രൈവിങ് ടെസ്റ്റിൽ നടത്തിയ പരിഷ്‌കരണങ്ങളാണ് സമരത്തിന് വഴിയൊരുക്കിയത്. 12 ദിവസത്തോളം നീണ്ടുനിന്ന സമരത്തെ തുടർന്ന് ടെസ്റ്റുകൾ മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു.

മിക്ക ടെസ്റ്റിങ് ഗ്രൗണ്ടുകളിലും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. സമരക്കാർ വാഹനം വിട്ടുനൽകാതിരുന്നതിനെ തുടർന്ന് ടെസ്റ്റ് നടത്താനെത്തിയവർക്ക് തിരികെ പോകേണ്ടിയും വന്നു. സമരം നീണ്ടുനിൽക്കുന്നതിനിടെ മന്ത്രിയെ വിമർശിച്ച് സിപിഎം നേതാവ് എ.കെ ബാലനും രംഗത്തുവന്നിരുന്നു. സിപിഎം അനുകൂല യൂണിയനായ സിഐടിയുവും സമരക്കാർക്ക് പിന്തുണ നൽകിയിരുന്നു.

സംയുക്ത സമരസമിതി പ്രതിഷേധം കടുപ്പിക്കുകയും മന്ത്രി വിദേശ യാത്രയിലുമായതോടെ ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങുകയും നിരവധി വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സമരക്കാരെ കാണാൻ മന്ത്രി തയ്യാറാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button