വാക്സിൻ പരീക്ഷണത്തിനു ശേഷം ജീവിക്കുന്നത് വിട്ടുമാറാത്ത വൈകല്യങ്ങളോടെ; ആസ്ട്രസെനക്കയ്ക്കെതിരെ യുവതി
![](https://breakingkerala.com/wp-content/uploads/2024/05/vaccine-trial-patient-in-us-sues-astraZeneca-claiming-she-was-left-permanently-disabled.webp)
വാഷിംഗ്ടണ്‍:കോവിഷീല്‍ഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളേക്കുറിച്ച് തുറന്നുപറഞ്ഞ് നിര്‍മാതാക്കളായ ആസ്ട്രസെനക്ക രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. ഇതിനുപിന്നാലെ ആസ്ട്രസെനക്ക കോവിഷീല്‍ഡ് ആഗോളതലത്തില്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് നിരവധിപേര്‍ കമ്പനിക്കെതിരെ രം?ഗത്തെത്തുകയും ചെയ്യുകയുണ്ടായി. ഇപ്പോഴിതാ വാക്‌സിന്‍ പരീക്ഷണം മൂലം വിട്ടുമാറാത്ത വൈകല്യങ്ങളുമായി ജീവിക്കുകയാണെന്ന് ആരോപിച്ച് ആസ്ട്രസെനക്കയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് യു.എസില്‍ നിന്നുള്ള ഒരു യുവതി.
നാല്‍പത്തിരണ്ടുകാരിയായ ബ്രിയാന്‍ ഡ്രെസ്സനാണ് പരാതിക്കാരി. വാക്‌സിന്‍ പരീക്ഷണത്തിനു പിന്നാലെ നാഡീസംബന്ധമായ തകരാറുകളുണ്ടായെന്ന് കമ്പനിക്കെതിരെ നല്‍കിയ പരാതിയില്‍ പറയുന്നു. യു.എസ്. ക്ലിനിക്കല്‍ ട്രയലിന്റെ ഭാഗമായി വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ തനിക്ക് പാര്‍ശ്വഫലങ്ങളെ പ്രതിരോധിക്കാന്‍ കമ്പനി വേണ്ട വൈദ്യസഹായം നല്‍കിയിട്ടില്ലെന്നും ബ്രിയാന്‍ ആരോപിക്കുന്നു. 2020-ല്‍ വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാ?ഗമായി മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പാര്‍ശ്വഫലങ്ങള്‍ കണ്ടുതുടങ്ങിയെന്ന് മുന്‍അധ്യാപിക കൂടിയായ ബ്രിയാന്‍ ടെല?ഗ്രാഫിനോട് പറഞ്ഞു.
ആസ്ട്രസെനക്ക അമേരിക്കയില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയിരുന്നുവെങ്കിലും ഉപയോ?ഗത്തിനുള്ള അനുമതി നല്‍കിയിരുന്നില്ല. വാക്‌സിനുശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ ചെലവ് വഹിക്കാമെന്ന് കാട്ടി ആസ്ട്രസെനക്ക നല്‍കിയ കരാറില്‍ ഒപ്പിട്ടിരുന്നുവെന്നും ബ്രിയാന്‍ പറയുന്നുണ്ട്.
2020 നവംബറില്‍ വാക്‌സിന്‍ എടുത്തതിനുപിന്നാലെ ശരീരത്തില്‍ സൂചികൊണ്ടുകുത്തുന്നതുപോലുള്ള വേദനയാണ് അനുഭവപ്പെട്ടത്. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് പെരിഫെറല്‍ ന്യൂറോപ്പതി എന്ന അവസ്ഥയാണ് തനിക്കുണ്ടായതെന്ന് മനസ്സിലായത്. നാഡികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതുമൂലം തരിപ്പും വേദനയും അനുഭവപ്പെടുന്ന അവസ്ഥയാണിത്. പോസ്റ്റ് വാക്‌സിന്‍ ന്യൂറോപ്പതിയാണ് തനിക്കുണ്ടായതെന്നും ബ്രിയാന്‍ പറയുന്നു. മസ്തിഷ്‌കത്തിനും സ്‌പൈനല്‍ കോഡിനും പുറത്തുള്ള നാഡികള്‍ക്ക് തകരാര്‍ സംഭവിക്കുമ്പോഴാണ് പെരിഫെറല്‍ ന്യൂറോപ്പതിയുണ്ടാകുന്നത്. തളര്‍ച്ച, തരിപ്പും വേദനയും(പ്രത്യേകിച്ച് കൈകാലുകളിലെ) തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍.
അതിനുപിന്നാലെ താന്‍ പാടേ തളര്‍ന്നു. ജോലിക്ക് പോകാന്‍ കഴിയാതായി. ഇപ്പോഴും വിട്ടുമാറാത്ത വൈകല്യങ്ങളോടെ ജീവിക്കുകയാണ്. തുടര്‍ച്ചയായുള്ള ആശുപത്രി ചെലവുകള്‍ ഭീമമായിരുന്നുവെന്നും ബ്രിയാന്‍ പറയുന്നു. അതേസമയം ആസ്ട്രസെനക്ക ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
കോവിഡ് -19നുള്ള വാക്സിനുകളുടെ ലഭ്യത അധികമാണെന്നും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള നവീകരിച്ച വാക്സിനുകള്‍ കോവിഷീല്‍ഡിനെ അപ്രസക്തമാക്കിയെന്നും വിശദീകരിച്ചാണ് ആസ്ട്രസെനക്ക കോവിഷീല്‍ഡിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.
യു.കെ. ഹൈക്കോടതിക്ക് മുമ്പാകെയെത്തിയ പരാതിക്ക് മറുപടിയായാണ് കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വസാഹചര്യങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലേറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് കമ്പനി അറിയിച്ചത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളും മരണവുംവരെയുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ഒട്ടേറെ കുടുംബങ്ങള്‍ ആസ്ട്രസെനക്കയ്‌ക്കെതിരേ കോടതിയിലും പോയി. വാക്സിന്‍ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുപറഞ്ഞ് 2021 ഏപ്രിലില്‍ ജെയ്മി സ്‌കോട്ട് എന്നയാളാണ് കേസിനു തുടക്കമിട്ടത്.
രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോമാണ് (ടി.ടി.എസ്.) അദ്ദേഹത്തെ ബാധിച്ചത്. അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കോവിഷീല്‍ഡ് ടി.ടി.എസിനും ഇടയാക്കുമെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയില്‍ നല്‍കിയ രേഖകളില്‍ ആസ്ട്രസെനക്ക സമ്മതിച്ചു.സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് അസ്ട്രസെനക്ക-ഒക്സ്ഫഡ് വാക്സിന്റെ ഉപയോഗം ബ്രിട്ടന്‍ അവസാനിപ്പിച്ചിരുന്നു.