‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ വാട്‌സാപ്പ് ഗ്രൂപ്പ്; കെ.ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു, മൊബൈൽ ഫോൺ കസ്റ്റഡിയിൽ

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു. ഡി.സി.പി. ഭരത് റെഡ്ഡിയാണ് മൊഴിയെടുത്തത്. മാധ്യമങ്ങളോട് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഗോപാലകൃഷ്ണന്‍ പോലീസിനോടും ആവര്‍ത്തിച്ചതെന്നാണ് വിവരം. ഫോണിന്റെ ഫോറന്‍സിക് പരിശോധന ഫലം വന്നതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും സുഹൃത്തുക്കള്‍ പറയുമ്പോഴാണ് ഗ്രൂപ്പിന്റെ കാര്യം അറിയുന്നതെന്നും ഗോപാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ഗോപാലകൃഷ്ണന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് വരികയാണ്. ഗ്രൂപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്കായി രണ്ട് കത്തുകള്‍ പോലീസ് വാട്‌സാപ്പിന് അയച്ചിട്ടുണ്ട്. ഇതിന്റെ മറുപടിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം.

വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഡ്മിനായുള്ള 11 ഗ്രൂപ്പുകളാണ് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഗോപാലകൃഷ്ണന്‍ തന്നെ ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്തു. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പിന്നാലെ അദ്ദേഹം തന്നെ പോലീസില്‍ പരാതിയും നല്‍കി. മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന ഗ്രൂപ്പില്‍ സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ള അംഗങ്ങളെയാണ് ചേര്‍ത്തിരുന്നത്.

ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ ആശങ്ക ഗോപാലകൃഷ്ണനെ അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടവര്‍ക്ക് ഗോപാലകൃഷ്ണന്റ സന്ദേശമെത്തിയത്. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തുവെന്നും ഫോണ്‍ കോണ്‍ടാക്ടിലുള്ളവരെ ചേര്‍ത്ത് 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നായിരുന്നു സന്ദേശം. മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്‌തെന്നും ഉടന്‍ ഫോണ്‍ മാറ്റുമെന്നുമാണ് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് അറിയിപ്പ് നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News