രോഗബാധിതനായ മുന്‍ ജീവനക്കാരനെ നേരില്‍ കാണാനെത്തി രത്തന്‍ ടാറ്റ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

മുംബൈ: മുംബൈയില്‍ നിന്ന് പൂനെയിലെത്തി രോഗബാധിതനായി വീട്ടില്‍ കഴിയുന്ന മുന്‍ ജീവനക്കാരനെ നേരില്‍ കണ്ട് പ്രമുഖവ്യവസായി രത്തന്‍ ടാറ്റ. പ്രായാധിക്യവും കൊവിഡ് പശ്ചാത്തലവും ഒന്നും തടസ്സമാകാതെയാണ് അദ്ദേഹം മുംബൈയില്‍ നിന്നും പൂനെയിലെത്തിയത്. ജീവനക്കാരനോടുള്ള ആത്മാര്‍ഥ സ്നേഹമാണെന്ന് സോഷ്യല്‍ലോകം ഒന്നടങ്കം പറയുന്നു.

ജീവനക്കാരന്റെ സുഹൃത്തായ യോഗേഷ് ദേശായിയാണ് ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചത്. ഇതോടെ 83-കാരനായ രത്തന്‍ ടാറ്റയെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയാണ് സാമൂഹിക മാധ്യമങ്ങള്‍.

ജീവനക്കാരന്‍ രണ്ടുവര്‍ഷമായി രോഗബാധിതനാണെന്നും വീട്ടില്‍ കഴിയുകയാണെന്നും അറിഞ്ഞതോടെയാണ് പുണെയിലെ ഫ്രണ്ട്സ് സൊസൈറ്റിയിലുള്ള ജീവനക്കാരന്റെ വസതിയിലെത്തി അദ്ദേഹത്തെ കാണാന്‍ രത്തന്‍ ടാറ്റ തീരുമാനിക്കുന്നത്. മുംബൈയില്‍ നിന്നു വെള്ളിയാഴ്ചയാണ് അദ്ദേഹം ഇവിടെ എത്തിയത്.

രത്തന്‍ ടാറ്റ, ജീവിച്ചിരിക്കുന്ന ഇതിഹാസം, ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ബിസിനസുകാരന്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി അസുഖബാധിതനായ മുന്‍ ജീവനക്കാരനെ സന്ദര്‍ശിക്കുന്നതിനായി പുണെയിലെ പ്രണ്ട്സ് സൊസൈറ്റിയില്‍ എത്തി. മാധ്യമങ്ങളില്ല, സുരക്ഷാജീവനക്കാരില്ല.. വിശ്വസ്തനായ ജീവനക്കാരനോടുളള പ്രതിജ്ഞാബദ്ധത മാത്രം. പണമല്ല എല്ലാമെന്ന് സംരംഭകരും ബിസിനസുകാരും പഠിക്കാനുണ്ട്. ഏറ്റവും വലുത് നല്ലൊരു മനുഷ്യനായിരിക്കുക എന്നുളളതാണ്. അങ്ങയുടെ മുന്നില്‍ ബഹുമാനത്താല്‍ ഞാന്‍ എന്റെ ശിരസ്സ് കുനിക്കുകയാണ് -ജീവനക്കാരനുമായി സംസാരിക്കുന്ന രത്തന്‍ടാറ്റയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് യോഗേഷ് കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News