‘മൂന്ന് സിനിമകളുടെ ഭാഗമായിട്ടുണ്ട്, ദുല്‍ഖര്‍ വില പറഞ്ഞിട്ടും കൊടുത്തില്ല’; കോറോണ കാറിനെ കുറിച്ച് നിര്‍മ്മാതാവ്

1966 മോഡല്‍ കോറോണ ഡീലക്സ് കാറിനെ കുറിച്ച് പറഞ്ഞ് നിര്‍മ്മാതാവ് വി.വി ബാബു. കെയര്‍ ഓഫ് സൈറാഭാനു അടക്കം മൂന്ന് സിനിമകളുടെ ഭാഗമായി കോറോണ കാര്‍ ദുല്‍ഖര്‍ സല്‍മാന്‍ ചോദിച്ചിട്ട് പോലും കൊടുത്തില്ലെന്നാണ് നിര്‍മ്മാതാവ് ഒരു മാധ്യമത്തോട് വ്യക്തമാക്കിയത്.

സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഒരു സിനിമയില്‍ കാറ് മോഹന്‍ലാല്‍ കഴുകുന്ന സീനുണ്ടായിരുന്നു. മോഹന്‍ലാലിനും കാറ് ഇഷ്ടപ്പെട്ടിരുന്നു. പഴയ കാല വാഹനങ്ങളുടെ ശേഖരമുള്ള ദുല്‍ഖര്‍ കാറിനെ കുറിച്ചറിഞ്ഞ് സഹായിയെ വിട്ട് വിലയ്ക്ക് ചോദിച്ചെങ്കിലും വിറ്റില്ല എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ ലക്ഷ്മണിന് ജപ്പാന്‍ സന്ദര്‍ശനത്തിനിടെ അവിടത്തെ കോണ്‍സലേറ്റ് സമ്മാനമായി നല്‍കിയതാണ് കോറോണ ഡീലക്സ് കാര്‍. ഇന്ത്യയിലെത്തിച്ച കാര്‍ ലക്ഷ്മണ്‍ അധികകാലം ഉപയോഗിച്ചില്ല. ലക്ഷ്മണെ കാണാന്‍ ചെന്നപ്പോഴൊക്കെ കാര്‍ വീടിന്റെ ഒഴിഞ്ഞ മൂലയില്‍ കിടക്കുന്നത് കണ്ട് ചോദിച്ച് വാങ്ങുകയായിരുന്നു.

1988ല്‍ 40,000 രൂപ നല്‍കിയാണ് ബാബു കാര്‍ സ്വന്തമാക്കിയത്. നാല് പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. എയര്‍ കണ്ടീഷന്‍, റേഡിയോ സംവിധാനങ്ങളുമുണ്ട്. കാറില്‍ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ കുടുംബസമേതം സഞ്ചരിച്ചിട്ടുണ്ടെന്ന് ബാബു പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News