പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്; അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടു

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട് ഹൈക്കോടതി. കേസ് സി.ബി.ഐ ഉടന്‍ ഏറ്റെടുക്കണം. സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കേസുമായി ബന്ധപ്പെട്ട് ഡി.ജി.പിയുടെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. ഒറ്റ എഫ്.ഐ.ആര്‍ ഇടാനുള്ള ഡി.ജി.പിയുടെ ഉത്തരവാണ് മരവിപ്പിച്ചത്. ഓരോ പരാതിയിലും പ്രത്യേകം എഫ്.ഐ.ആര്‍ ഇടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എല്ലാ ജില്ലാ കളക്ടര്‍മാരും ജില്ലയിലെ പോപ്പുലര്‍ ബ്രാഞ്ചുകള്‍ ഏറ്റെടുത്ത് മുദ്രവയ്ക്കണം. സ്വര്‍ണവും പണവും പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ ദിവസമാണ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടാന്‍ തയാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. കേന്ദ്രത്തിന് ഇത് സംബന്ധിച്ച് കത്തയച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കണമെന്ന് പറഞ്ഞ കോടതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News