രാഖില്‍ ഉപയോഗിച്ചത് ബിഹാറില്‍ നിന്നു മംഗലാപുരം വഴി എത്തിയ തോക്ക്? അന്വേഷണം മാനസയുടെ ജീവനെടുത്ത തോക്കിന് പിന്നാലെ

കോതമംഗലം: ഡന്റല്‍ വിദ്യാര്‍ത്ഥിനി നാറാത്ത് സ്വദേശിനി മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖില്‍ എന്ന യുവാവ് ജീവനൊടുക്കിയെന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും കേരളക്കര മുക്തരായിട്ടില്ല. യുവാവിന് തോക്ക് എവിടെ നിന്നു ലഭിച്ചു എന്ന ചോദ്യത്തിനുത്തരം തേടുകയാണ് അന്വേഷണ സംഘം. കൊലപാതകത്തിലെ ദുരൂഹത മുഴുവന്‍ തോക്കിനെ ചൊല്ലിയാണ്. യുവാവ് ലൈസന്‍സുള്ള പിസ്റ്റള്‍ ആരുടേയതെങ്കിലും കൈക്കലാക്കിയതാണോ അതോ മറ്റേതെങ്കിലും വഴി തോക്ക് സംഘടിപ്പിച്ചതാണോ എന്നാണ് അന്വേഷിക്കുന്നത്. ബാലിസ്റ്റിക് പരിശോധനയില്‍ തോക്ക് സംബന്ധിച്ച് വ്യക്തത വരും.

കണ്ണൂര്‍ സ്വദേശിയായ രാഖില്‍ കോതമംഗലത്തു പഠിക്കുന്ന മാനസയെ നിരന്തരം വീക്ഷിച്ചതിനുശേഷം നാട്ടിലേക്ക് പോയി തോക്കുമായി തിരിച്ചെത്തിയെന്നാണ് പോലീസ് കരുതുന്നത്. ആസൂത്രിതമായാണ് രാഖില്‍ എല്ലാ പദ്ധതികളും നടപ്പാക്കിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍- കാസര്‍കോട് മേഖലയില്‍ മംഗലാപുരത്തു നിന്ന് തോക്ക് കൈമാറുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിഹാറില്‍നിന്ന് മംഗലാപുരം വഴി തോക്ക് എത്തും. ഇറക്കുമതി ചെയ്ത പിസ്റ്റളുകളും കിട്ടും. അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള സംഘമാണു തോക്ക് കൈമാറ്റത്തില്‍ പ്രധാനമായും ഇവിടെ പ്രവര്‍ത്തിക്കുന്നത്.

കാസര്‍കോട് സംഘമാകട്ടെ വിശ്വാസമുള്ള ഗുണ്ടാ സംഘങ്ങള്‍ക്കു മാത്രമാണു പിസ്റ്റള്‍ വില്‍ക്കുന്നത്. അതേസമയം, പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിന് ഇത്തരത്തില്‍ തോക്ക് വരുന്നുണ്ട് എന്ന് പോലീസ് കണ്ടെത്തിയിരുന്നു. രാഖിലിന് ഇത്തരത്തില്‍ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന വിവരവും പോലീസ് അന്വേഷിക്കും.

മാനസയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് യുവതി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീടിന് അമ്പതുമീറ്റര്‍ മാറിയുള്ള വാടകമുറി രാഖില്‍ കണ്ടെത്തി വാസമുറപ്പിച്ചിരുന്നു. ഇവിടന്ന് മാനസ താമസിച്ചിരുന്ന കെട്ടിടം വീക്ഷിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. ജൂലായ് നാലിനാണ് പ്ലൈവുഡ് ബിസിനസാണെന്നു പറഞ്ഞ് രാഖില്‍ നെല്ലിക്കുഴിയിലെത്തി വാടകമുറിയെടുത്ത് രണ്ടുദിവസം താമസിച്ചത്.

പ്ലൈവുഡ് ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞാണ് മുറി സംഘടിപ്പിച്ചത്. പാലക്കാട്ടേക്ക് ബിസിനസ് ആവശ്യത്തിന് പോവുകയാണെന്ന് പറഞ്ഞ് രാഖില്‍ നാല് ദിവസം മാറി നിന്നിരുന്നു എന്ന് മുറിയുടമ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പാലക്കാട്ടേക്ക് എന്ന് പറഞ്ഞ് പോയ പ്രതി കണ്ണൂരിലേക്ക് തിരിച്ചുപോയി തിങ്കളാഴ്ചയാണ് കോതമംഗലത്ത് തിരിച്ചെത്തുകയായിരുന്നു. വരുമ്പോള്‍ ഒരു ബാഗും കൊണ്ടുവന്നിരുന്നു. ഇതില്‍ ഒളിപ്പിച്ചാണ് തോക്കെത്തിച്ചതെന്നാണു നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News