കേരളത്തിലും പ്ലാസ്റ്റിക് റോഡുകൾ , ചരിത്രത്തിലാദ്യമായി പ്ലാസ്റ്റിക്കിൽ നിർമ്മിച്ച റോഡുകൾ കേരളത്തിലും

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിൽ നിന്ന് റോഡുകൾ ഉണ്ടാക്കാം.കേരളത്തില്‍ പ്ലാസ്റ്റിക്കെല്ലാം ഇപ്പോള്‍ റോഡിലാണ്. കേട്ടത് സത്യമാണ്. അഞ്ചുവര്‍ഷത്തിനിടെ 2,005.94 കിലോമീറ്റര്‍ റോഡാണ് പ്ലാസ്റ്റിക് ഉപയോഗിച്ച്‌ നിര്‍മിച്ചത്. വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യം തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകര്‍മസേനയുടെ സഹായത്തോടെ ശേഖരിച്ച്‌ സംസ്കരിച്ചാണ് ഉപയോഗിച്ചത്.

മാലിന്യനിര്‍മാര്‍ജനത്തിനൊപ്പം റോഡിന്റെ ഗുണനിലവാരം കൂട്ടാനും ചെലവ് കുറയ്ക്കാനും പ്ലാസ്റ്റിക് റോഡിനാകും. 50 മൈക്രോണോ അതില്‍ താഴെയോ മൂല്യമുള്ള പ്ലാസ്റ്റിക്കാണ് ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് പൊടിയാക്കി ബിറ്റുമിനില്‍ ചേര്‍ത്താണ് റോഡ് നിര്‍മിക്കുക. ഇതുവഴി റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിന്റെ അളവ് ഏഴു ശതമാനമായി കുറയ്ക്കാനായി.

47,91,226 വീട്ടില്‍നിന്നും 4,64,842 സ്ഥാപനത്തില്‍നിന്നും ശേഖരിച്ച പ്ലാസ്റ്റിക്കില്‍നിന്ന് 1324.65 ടണ്‍ ഷ്രെഡഡ് പ്ലാസ്റ്റിക്കാണ് നിര്‍മിച്ചത്. ഇതില്‍ 5.03 ടണ്‍ ദേശീയപാതയുടെയും മറ്റ് റോഡുകളുടെയും നിര്‍മാണത്തിന് ഉപയോഗിച്ചു. 515.50 ടണ്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറി. തദ്ദേശസ്ഥാപനങ്ങളുടെയും പിഡബ്ല്യൂഡിയുടെയും ആവശ്യപ്രകാരം റോഡ് നിര്‍മാണത്തിന് ഇവ ലഭിക്കും. സംസ്ഥാനത്ത് ഉപയോഗശൂന്യമാകുന്ന അഞ്ച് ശതമാനം പ്ലാസ്റ്റിക് മാലിന്യം ക്ലീന്‍ കേരള കമ്ബനിയിലൂടെ സംഭരിച്ച്‌ കോയമ്ബത്തൂരിലെ എസിസി സിമന്റ് കമ്ബനിക്ക് കൈമാറി.

അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനായി 798 മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റിയും 1,482 മിനി എംസിഎഫും തദ്ദേശ വകുപ്പുകളുടെ സഹായത്തോടെ ആരംഭിച്ചു. പുനഃചംക്രമണസാധ്യത ഇല്ലാത്ത പ്ലാസ്റ്റിക് കവറുകള്‍ പൊടിക്കാനും രണ്ടാംഘട്ട തരംതിരിവിനുമായി ബ്ലോക്കുതലത്തില്‍ 220 റിസോഴ്സ് റിക്കവറി ഫെസിലിറ്റിയും സ്ഥാപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News