കർണാടക മന്ത്രിസഭാ സത്യപ്രതിജ്ഞാച്ചടങ്ങിൽ പിണറായിക്കും കേജ്‌രിവാളിനും ക്ഷണമില്ല; സ്റ്റാലിൻ പങ്കെടുക്കും

ബെംഗളൂരു ∙ കർണാടക മന്ത്രിസഭാ സത്യപ്രതിജ്ഞാച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമില്ല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ക്ഷണിച്ചിട്ടില്ല. അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചു.

സ്റ്റാലിനു പുറമേ എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, രാജ്സ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയ്ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

പ്രതിപക്ഷ പാർട്ടികളുടെ അധ്യക്ഷന്മാരെയാണ് ക്ഷണിച്ചതെന്ന് കോൺഗ്രസ് അറിയിച്ചു. ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാർ അതാത് പാർട്ടികളുടെ അധ്യക്ഷന്മാരാണെന്നും പാർട്ടി വിശദീകരണം നൽകി.


ശനിയാഴ്ച ബെംഗളൂരുവിൽ വച്ചാണ് മുഖ്യമന്ത്രിയും 19 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുക. ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളിൽ നിന്ന് നാലു മന്ത്രിമാർ വീതവും മുസ്‌ലിം സമുദായത്തിൽ നിന്ന് മൂന്നു മന്ത്രിമാരും ഉണ്ടാകും. ദലിത് വിഭാഗത്തിൽ നിന്ന് അഞ്ചുപേർക്കും സാധ്യതയെന്ന് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News