28.9 C
Kottayam
Sunday, May 12, 2024

ഐജി പി.വിജയന് സസ്പെൻഷൻ,ട്രെയിൻ തീവയ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ ചോര്‍ന്നതായി കണ്ടെത്തല്‍

Must read

തിരുവനന്തപുരം: ഐജി പി.വിജയനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ വിവരങ്ങൾ ചോർത്തിയെന്ന പേരിലാണ് നടപടി. പ്രതിയുമായുള്ള യാത്രാവിവരങ്ങൾ പുറത്തായത് വിജയൻ വഴിയെന്നാണ് റിപ്പോർട്ട്. എഡിജിപി എം.ആർ. അജിത്കുമാർ ആണ് റിപ്പോർട്ട് നൽകിയത്. തുടരന്വേഷണത്തിന് എഡിജിപി പി. പത്മകുമാറിനെ ചുമതലപ്പെടുത്തി.

കേസിലെ പ്രതിയെ രത്നഗിരിയിൽ നിന്ന് കേരളത്തിലേക്ക് അതീവരഹസ്യമായി കൊണ്ടുവരുന്നതിൽ വീഴ്ചപറ്റി. അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്ന ഐജി വിജയനും ജിഎസ്ഐ കെ. മനോജ് കുമാറും പ്രതിയെ കൊണ്ടുവരുന്ന സംഘവുമായി ബന്ധപ്പെട്ടു. തീവ്രവാദ വിരുദ്ധ സ്ക്വാഡ് അത്യധികം സൂക്ഷ്മതയോടെ പ്രവർത്തിക്കേണ്ട വിഭാഗമാണെന്നും സുരക്ഷയിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ആഴ്ചകൾക്ക് മുൻപ് തീവ്രവാദ വിരുദ്ധസേനയുടെ തലപ്പത്തുനിന്ന് പി.വിജയനെ സ്ഥലംമാറ്റിയിരുന്നു. എഡിജിപിക്ക് മുൻപാകെ റിപ്പോർട്ട് ചെയ്യാൻ പി.വിജയൻ ഐപിഎസിന് നിർദേശവും നൽകി. പകരം നിയമനം നൽകിയിരുന്നില്ല.

കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയ്ക്കാണ് തീവ്രവാദ വിരുദ്ധസേനയുടെ ചുമതല നൽകിയത്. പി. വിജയൻ ബുക്ക് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെയും ചുമതലയും വഹിച്ചിരുന്നു. കെബിപിഎസിലെ പാർട്ടി നിയമനങ്ങൾ എതിർത്തത് യൂണിയനുകളുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. സ്റ്റുഡന്റ് കേഡറ്റ് ചുമതലയിൽനിന്നും വിജയനെ നേരത്തെ നീക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week