തവളയ്ക്കും ഹാന്‍സിനും കുപ്പിച്ചില്ലിനും പിന്നാലെ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ബീഡിക്കുറ്റിയും!

കൊച്ചി: റേഷന്‍ കടയില്‍ നിന്നു ലഭിച്ച ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിന്നു തവളയും കുപ്പിച്ചില്ലിനും ഹാന്‍സ് പാക്കറ്റിനും പിന്നാലെ ബീഡിക്കുറ്റിയും കണ്ടെത്തി. ഗുരുവായൂര്‍ മാണിക്കത്തുപടി സ്വദേശി റേഷന്‍കടയില്‍ നിന്ന് വാങ്ങിയ ഓണക്കിറ്റിലെ ശര്‍ക്കരയിലാണ് കറുത്ത നിറത്തിലുള്ള പ്രാണിയെ കണ്ടെത്തിയത്. ചാവക്കാട് താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് ദുബായ് ഇന്‍കാസ് കമ്മിറ്റിക്കു വേണ്ടി ഹാരിഫ് ഉമ്മര്‍ പരാതി നല്‍കി.

ആലുവയിലാണ് ശര്‍ക്കരയ്ക്കുള്ളില്‍ കുപ്പിച്ചില്ല് കണ്ടെത്തിയത്. ചുണങ്ങംവേലി പള്ളിക്കപ്പാറ പി.കെ. അസീസ് (59) അശോകപുരം കൊച്ചിന്‍ ബാങ്ക് കവലയിലെ റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ ശര്‍ക്കരയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. പായസത്തില്‍ ചേര്‍ക്കാന്‍ ഭാര്യ ഫാത്തിമ വെള്ളിയാഴ്ച സ്പൂണ്‍ ഉപയോഗിച്ച് ശര്‍ക്കര ചുരണ്ടിയപ്പോഴാണ് രണ്ട് പ്രാവശ്യം ചില്ല് കഷ്ണങ്ങള്‍ തടഞ്ഞത്. ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് എത്തിയാല്‍ കാണിക്കുന്നതിനു പൊട്ടിക്കാതെ സൂക്ഷിച്ചിരിക്കുകയാണ്. റേഷന്‍ കടയില്‍ അറിയിച്ചപ്പോള്‍ സപ്ലൈകോയില്‍ എത്തിച്ചാല്‍ പകരം പഞ്ചസാര തരുമെന്നായിരുന്നു മറുപടി.

മലപ്പുറം കൊളത്തൂരില്‍ അധ്യാപകനു ലഭിച്ച കിറ്റിലെ ശര്‍ക്കരയിലാണ് ബീഡിക്കുറ്റികള്‍ കണ്ടെത്തിയത്. കൊളത്തൂര്‍ തെക്കേക്കര സ്വദേശിയായ യു പി ഹരിദാസിന് ലഭിച്ച കിറ്റിലെ ശര്‍ക്കരക്കട്ടയ്ക്കുള്ളിലാണ് 2 ബീഡിക്കുറ്റികള്‍ കണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News