32.8 C
Kottayam
Saturday, May 4, 2024

‘നിസര്‍ഗ’ വരുന്നു, ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

Must read

മുംബൈ: നിസര്‍ഗ ചുഴലികൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുംബൈ നിവാസികള്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എല്ലാവരും ഈ രണ്ട് ദിവസം വീടുകളില്‍ തന്നെ തുടരണമെന്നൃം ആളുകള്‍ ജാഗ്രത പാലിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. നഗരത്തില്‍ ശക്തമായ കാറ്റ് വീശുന്നതിനാല്‍ വൈദ്യുതി മുടക്കം നേരിടാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. മൊബൈല്‍ ഫോണുകളും മറ്റും നേരത്തെ ചാര്‍ജ് ചെയ്യണം. എമര്‍ജന്‍സി ലൈറ്റുകളും ചാര്‍ജ് ചെയ്ത് സൂക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ചുഴലിക്കാറ്റ് ഇതുവരെ സംസ്ഥാനം നേരിട്ടതിനേക്കാള്‍ കഠിനമായിരിക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും നിര്‍ണായകമാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച സ്ഥലങ്ങളിലും പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ദിവസത്തേക്ക് ഇളവ് ഉണ്ടായിരിക്കില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. 129 വര്‍ഷത്തിനുശേഷമാണ് മുംബൈ നഗരം ചുഴലികൊടുങ്കാറ്റിന്റെ ആക്രമണം നേരിടാന്‍ തയാറെടുക്കുന്നത്. 110 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റുമായാണ് നിസര്‍ഗ ചുഴലിക്കാറ്റ് വീശുക. അറബിക്കടലില്‍ രൂപം കൊണ്ട തീവ്രന്യൂനമര്‍ദം ഇന്നലെ ചുഴലിക്കാറ്റായി. ഇന്നു തീവ്ര ചുഴലിക്കാറ്റാകും.

ഉച്ചയ്ക്കു ശേഷം റായ്ഗഡ്, പാല്‍ഘര്‍, താനെ, മുംബൈ, വല്‍സാഡ്, നവസരി എന്നിവിടങ്ങളിലും ഗുജറാത്തിലെ സൂറത്ത്-ഭവനഗര്‍ മേഖലകളിലും ഇതു ക രയ്ക്കടിയും. മുംബൈ നഗരത്തിലെ ചേരിവാസികളോടും തെരുവിലെ താമസക്കാരോടും സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറാന്‍ ആവശ്യപ്പെട്ടു. രണ്ടായിരത്തോളം കോവിഡ് രോഗികളെയും മാറ്റേണ്ടി വന്നു.

ഉത്തര മഹാരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് തീരങ്ങളിലൂടെ കടന്നുപോകുന്ന ചുഴലിക്കാറ്റും മഴയും മഹാരാഷ്ട്രയിലെ രത്‌നഗിരി മുതല്‍ ഗുജറാത്ത് തീരത്തെ ഭവ നഗര്‍ വരെ കനത്ത നാശം വിതയ്ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. താത്കാലിക കെട്ടിടങ്ങള്‍, വഴിയരികിലുള്ള ഹോര്‍ഡിംഗുകള്‍ എന്നിവ നിലംപൊത്തും. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേനയുടെ 33 സംഘങ്ങളെ ഇരുസംസ്ഥാനങ്ങളിലും വിന്യസിച്ചു.

മുംബൈ, താനെ, പാല്‍ഘര്‍, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്കി. ഗുജറാത്ത് തീരത്ത് മഴ കനത്തതോടെ വല്‍സാഡ്, നവസരി ജില്ലകളിലെ 47 ഗ്രാമങ്ങളിലുള്ള ഇരുപതിനായിരത്തോളം പേരെ മാറ്റിപാര്‍പ്പിക്കാന്‍ നടപടി തുടങ്ങി.ചുഴലിക്കാറ്റ് നാളെ മധ്യപ്രദേശില്‍ പ്രവേശിച്ച് ദുര്‍ബലമാകും.

അറബിക്കടലില്‍ പൊതുവേ ചുഴലിക്കൊടുങ്കാറ്റുകള്‍ കുറവാണ്. ഉണ്ടായിട്ടുള്ള ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കോ പശ്ചിമേഷ്യയിലേക്കോ പോകുകയാണു പതിവ്. മുംബൈ, കൊങ്കണ്‍, വടക്കന്‍ മഹാരാഷ്ട്രമേഖലയിലേക്ക് കാറ്റ് വരുന്നത് അത്യപൂര്‍വമാണ്. 1882-ല്‍ ഒരു ലക്ഷത്തിലേറെപ്പേരുടെ ജീവനെടുത്ത ചുഴ ലിക്കൊടുങ്കാറ്റാണ് ഇന്നടിക്കുന്ന നിസര്‍ഗയ്ക്കു മുമ്പ് ഈ മഹാനഗരത്തില്‍ ആഞ്ഞു വീശിയിട്ടുള്ളത്. 2009-ല്‍ ഫ്യാന്‍ ചുഴലിക്കാറ്റ് വരുമെന്നു മുന്നറിയിപ്പു ണ്ടായിരുന്നെങ്കിലും അതു വഴി മാറിപ്പോയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week