മൂന്നാര്‍ മണ്ണിടിച്ചില്‍; മരിച്ചവരുടെ എണ്ണം 11 ആയി, 12 പേരെ രക്ഷപ്പെടുത്തി

തൊടുപുഴ: രാജമല പെട്ടിമുടിയി മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. 12 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

രാജമല പെട്ടിമുടിയിലാണ് വലിയ തോതില്‍ മണ്ണിടിഞ്ഞത്. അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ജില്ല ഭരണക്കൂടുത്തിന്റെ കണക്ക് പ്രകാരം 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അഗ്‌നിശമനസേനയും പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എന്‍.ഡി.ആര്‍.എഫിന്റെ സംഘവും സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

ഇന്നു പുലര്‍ച്ചെയാണ് മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ മണ്ണിടിഞ്ഞത്. ഇടമലക്കുടിയിലേക്കു പോകുന്ന വഴിയിലാണ് രാജമല. ഇവിടെ മൂന്നു ലയങ്ങളുടെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടായ രാജമല മേഖലയില്‍ മൊബൈല്‍ റേഞ്ച് ഇല്ലാത്തതിനാല്‍ അപകടമുണ്ടായ വിവരം പുറം ലോകത്തെത്താനും വൈകി. ബിഎസ്എന്‍എല്‍ പ്രദേശത്ത് ഉടന്‍ ടവര്‍ സ്ഥാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News