CrimeKeralaNews

150 പേനകളും;പുഴുങ്ങിയ മുട്ടയും കൈക്കൂലിക്കേസിൽ അന്വേഷണം ഉദ്യോഗസ്ഥരിലേക്കും, വില്ലേജ് അസിസ്റ്റന്റിന്റെ മറുപടി മൗനം

പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസിലെ കൈക്കൂലി കേസില്‍ അന്വേഷണം വിപുലമാക്കി വിജിലന്‍സ്. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ്‌കുമാറില്‍നിന്ന് ഒരുകോടിയിലേറെ രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതിന് പിന്നാലെയാണ് അന്വേഷണം വിപുലമാക്കുന്നത്. കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിജിലന്‍സ് നല്‍കുന്ന സൂചന.

സുരേഷ്‌കുമാറിന്റെ വാടകമുറിയില്‍നിന്ന് 35 ലക്ഷം രൂപ പണമായി മാത്രം കണ്ടെടുത്തിരുന്നു. ഇതിനുപുറമേ 71 ലക്ഷം രൂപ നിക്ഷേപം നടത്തിയ രേഖകളും കണ്ടെത്തിയിട്ടുണ്ട്. 17 കിലോ നാണയങ്ങളും മുറിയില്‍നിന്ന് പിടിച്ചെടുത്തു. കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ മണിക്കൂറുകളെടുത്താണ് ഇവയെല്ലാം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എണ്ണിതിട്ടപ്പെടുത്തിയത്.

വന്‍തോതില്‍ കൈക്കൂലി വാങ്ങിയിട്ടും വളരെ ലളിതമായ ജീവിതരീതിയായിരുന്നു ഇയാളുടേത്. ഇതും ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചിട്ടുണ്ട്. പണത്തിന് പുറമേ തേനും കുടംപുളിയും പുഴുങ്ങിയ മുട്ടയും പേനയും വരെ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നതും അമ്പരിപ്പിക്കുന്നതാണ്.

പ്രതിമാസം 2,500 രൂപ വാടകയുള്ള ഒറ്റമുറിയിലായിരുന്നു സുരേഷ്‌കുമാറിന്റെ താമസം. 20 വര്‍ഷത്തോളമായി മണ്ണാര്‍ക്കാട് മേഖലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ ജോലിചെയ്തിരുന്ന ഇയാള്‍ പത്തുവര്‍ഷമായി ഈ വാടകമുറിയിലാണ് കഴിഞ്ഞിരുന്നത്.

മാറാല പിടിച്ച മുറിക്കുള്ളിലാണ് 35 ലക്ഷം രൂപയും കിലോക്കണക്കിന് നാണയങ്ങളും സൂക്ഷിച്ചിരുന്നത്. 150 പേനകളും പത്തുലിറ്റര്‍ തേനും ഒരുചാക്ക് കുടംപുളിയും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതെല്ലാം പ്രതി കൈക്കൂലിയായി വാങ്ങിയതാണെന്നാണ് വിവരം.

എന്ത് ആവശ്യത്തിന് സമീപിച്ചാലും കൈക്കൂലി ചോദിച്ച് വാങ്ങുന്നതായിരുന്നു ഇയാളുടെ പതിവ്. ഏറ്റവും കുറഞ്ഞത് 500 രൂപയായിരുന്നു സുരേഷ് കുമാര്‍ വാങ്ങിയിരുന്ന കൈക്കൂലി. ചിലരില്‍നിന്ന് പതിനായിരം രൂപ വരെ ഇയാള്‍ ചോദിച്ചുവാങ്ങിയിരുന്നതായും വീടുകളില്‍ കയറിയിറങ്ങി കൈക്കൂലി വാങ്ങിച്ചതായും നാട്ടുകാര്‍ ആരോപിച്ചിരുന്നു.

കൈക്കൂലി വാങ്ങിയത് വീട് വെയ്ക്കാന്‍ വേണ്ടിയെന്നാണ് പ്രതി വിജിലന്‍സിന് നല്‍കിയ മൊഴി. ഇത്രയധികം പണം സമ്പാദിച്ചിട്ടും എന്തിനാണ് ലളിതമായജീവിതം നയിച്ചതെന്ന് ചോദിച്ചപ്പോള്‍ മൗനമായിരുന്നു ഇയാളുടെ മറുപടി. അതേസമയം, തിരുവനന്തപുരം സ്വദേശിയായ സുരേഷ്‌കുമാര്‍ നാട്ടില്‍ വീടുപണി തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്നാണ് വിവരം. അവിവാഹിതനായ ഇയാള്‍ വല്ലപ്പോഴുമാണ് നാട്ടില്‍ വന്നിരുന്നത്.

കൈക്കൂലിക്കേസില്‍ പിടിയിലായ വില്ലേജ് അസിസ്റ്റന്റില്‍നിന്ന് ഒരുകോടിയിലേറെ രൂപയുടെ സമ്പാദ്യം കണ്ടെടുത്തതോടെ തഹസില്‍ദാര്‍ പാലക്കയം വില്ലേജ് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സംഭവത്തില്‍ തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button