കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തി

കോട്ടയം: കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് പാലാ ചേര്‍പ്പുങ്കലില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തി. മുന്നു ദിവസം നീണ്ട ഫയര്‍ഫോഴ്‌സിന്റെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജിയെ പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് ഇറക്കി വിട്ടത്. കുട്ടി സന്ധ്യയ്ക്ക് ശേഷവും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതി നല്‍കി. ഇന്നലെ ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജിന് സമീപത്ത് നിന്ന് ബാഗ് കണ്ടെത്തിയിരിന്നു. പാലത്തില്‍ നിന്ന് ചാടിയിരിക്കാം എന്ന സംശയത്തില്‍ മീനച്ചിലാറ്റില്‍ തിരച്ചില്‍ തുടരുകയായിരിന്നു.

ഇതിനിടെ കുട്ടി കോപ്പിയടിക്കില്ലെന്നും, പരീക്ഷാ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ മാനസികമായി പീഡിപ്പിച്ചതായും ആരോപിച്ച് അഞ്ജുവിന്റെ കുടുംബം രംഗത്തെത്തി. കോപ്പിയടിക്കാന്‍ സാധ്യതയില്ലെന്നും ഇത്തരമൊരു ആരോപണം ഉണ്ടായപ്പോള്‍ മാനസികമായി തകര്‍ന്നിരിക്കാമെന്നും വിദ്യര്‍ത്ഥിനി പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് ആന്റണി പ്രൈവറ്റ് കോളേജ് അധികൃതര്‍ പറയുന്നു.

ബാഗ് പാലത്തിനു സമീപം വെച്ച് അഞ്ജു വെയിറ്റിംഗ് ഷെഡ് വരെ പോയി തിരിച്ചു വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരിന്നു. സംഭവത്തില്‍ ആരോപണ വിധേയരായ ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് കോളേജ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News